ആലപ്പുഴ: സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള ഹരിവരാസനം പുരസ്കാരം താൻ വർഷങ്ങൾക്ക് മുമ്പേ പ്രതീക്ഷിച്ചിരുന്നുവെന്ന്, ഈ വർഷത്തെ പുരസ്കാര ജേതാവ്, സംഗീത സംവിധായകൻ ആലപ്പി രംഗനാഥ് പറഞ്ഞു. വൈകിയെങ്കിലും സന്തോഷത്തോടെയും സംതൃപ്തിയോടെയും പുരസ്കാരം സ്വീകരിക്കുന്നു. ഓരോന്നിനും ഓരോ സമയമുണ്ടെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വമാനവികതയുടെ അടയാളമായാണ് 'സ്വാമി സംഗീതമാലപിക്കും" എന്ന ഗാനം ചിട്ടപ്പെടുത്തിയത്. 1982ൽ പുറത്തിറങ്ങിയ ഗാനം നാല് ഭാഷകളിലും ആലപിച്ചത് കെ.ജെ. യേശുദാസാണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അയ്യപ്പഭക്തിഗാനം കൂടിയാണ് ഇത്. രംഗനാഥിന്റെ 'എൻമനം പൊന്നമ്പലം", 'എല്ലാ ദുഃഖവും തീർത്തുതരൂ" തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങളും ശ്രദ്ധേയമാണ്. നിരവധി ചലച്ചിത്ര ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും, അയ്യപ്പ ഭക്തിഗാനങ്ങൾ തനിക്ക് ആത്മീയ ഉന്നമനം നൽകുന്നുവെന്ന് രംഗനാഥ് പറഞ്ഞു. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും ആറുമക്കളിൽ മൂത്തയാളാണ് രംഗനാഥ്. 14ാം വയസുവരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. അങ്ങനെയാണ് പേരിനൊപ്പം ആലപ്പി കൂടി ചേർത്തത്. നാൽപത് വർഷമായി കോട്ടയം ഏറ്റുമാനൂരാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്. കേരള സംഗീത നാടക അക്കാഡമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |