ആലപ്പുഴ: യാത്രാ ക്ലേശം രൂക്ഷമായ റൂട്ടിലോടാൻ ബസ് വേണോയെന്ന ചോദ്യവുമായി തദ്ദേശ സ്ഥാപനങ്ങളെ സമീപിച്ച് കെ.എസ്.ആർ.ടി.സി അധികൃതർ. കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി പദ്ധതി പ്രകാരമാണ് ബസുകളില്ലാത്ത റൂട്ടുകളിൽ പുതിയ സർവീസ് ആരംഭിക്കുക. അതത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചെലവ് സംബന്ധിച്ചുള്ള ധാരണയിൽ കൈകോർത്താൽ ഡോക്കിൽ പാർക്ക് ചെയ്തിരിക്കുന്ന ബസുകൾ സർവ്വീസിന് ഇറക്കും.
പുതിയ റൂട്ടുകളിൽ സർവീസ് ഏറ്റെടുക്കുന്നതിനുള്ള പ്രധാന വെല്ലുവിളി ഡീസൽ വിലയാണ്. ഇത് വഹിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറായാൽ ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണി, ഇൻഷ്വറൻസ് അടക്കമുള്ള ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കും.
ചെലവ് വഹിക്കേണ്ടത് തദ്ദേശസ്ഥാപനം
തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന റൂട്ടിലേക്കാവും ഗ്രാമവണ്ടി സർവീസ്
150 കി.മീറ്റർ ഓടാനുള്ള ഡീസൽ ചെലവ് മുൻകൂറായി തദ്ദേശസ്ഥാപനം അടയ്ക്കണം
ഒരു ബസ് 150 കിലോ മീറ്ററോടാൻ പ്രതിദിനം ശരാശരി 9000 രൂപയിലധികം ചെലവ്
ഡീസലിന് മാത്രം 3000 രൂപയിലധികം വരും. ഇത് തദ്ദേശ സ്ഥാപനങ്ങൾ മുൻകൂറായി അടയ്ക്കണം
ഗ്രാമവണ്ടി
എല്ലായിടത്തും സർവീസ് ഉറപ്പാക്കുന്നതിന് വേണ്ടി കഴിഞ്ഞ വർഷം ജൂലായിൽ ഗതാഗത മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ച പദ്ധതിയാണ് ഗ്രാമവണ്ടി. ഏപ്രിലോടെ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മുൻകാലങ്ങളിൽ അതത് പ്രദേശത്തെ എം.എൽ.എമാർ ആവശ്യപ്പെടുന്ന മുറയ്ക്കായിരുന്നു സർവീസുകൾ വർദ്ധിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ കൂടുതൽ താഴേത്തട്ടിലേക്കിറങ്ങി തദ്ദേശ സ്ഥാപനങ്ങൾക്കാണ് അവസരം നൽകിയിരിക്കുന്നത്. സ്വകാര്യ ബസ് സർവീസ് നടത്തുന്ന റൂട്ടുകളിലും ഗ്രാമവണ്ടി ഇറങ്ങുന്നതിന് തടസമില്ല. ജില്ലയിൽ മുഹമ്മ - പൊന്നാട്, മുഹമ്മ - കഞ്ഞിക്കുഴി, പടഹാരം അടക്കം നിരവധി റൂട്ടുകളിലേക്കാണ് സ്ഥിരമായി യാത്രക്കാർ പുതിയ സർവീസ് ആവശ്യപ്പെടാറുള്ളത്.
സർവീസ് വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്ന റൂട്ടുകളുടെ ലിസ്റ്റ് ശേഖരിച്ചു വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അതത് തദ്ദേശ സ്ഥാപനങ്ങളുമായി ആലോചന നടത്തും
- കെ.എസ്. ആർ.ടി.സി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |