നൽകാനുള്ളത് രണ്ട് കോടി
ആലപ്പുഴ : രണ്ടുകോടി രൂപ കുടിശികയായതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇംപ്ലാന്റുകൾ നൽകുന്നത് നിറുത്തിവയ്ക്കാൻ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് (എച്ച്.എൽ.എൽ) ഒരുങ്ങുന്നു. സ്വകാര്യ മേഖലയെക്കാൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഇംപ്ലാന്റുകൾ നൽകുന്ന എച്ച്.എൽ.എല്ലിനെ കുടിശിക വരുത്തി ഒഴിവാക്കാനുള്ള ഗൂഢനീക്കമാണ് അണിയറയിൽ നടക്കുന്നതെന്നും ആരോപണമുണ്ട്. ഇംപ്ളാന്റ് വാങ്ങിയ വകയിൽ നൽകാനുള്ള കുടിശിക തുക ഒരു മാസത്തിനുള്ളിൽ നൽകണമെന്നാണ് എച്ച്.എൽ.എൽ ആവശ്യപ്പെട്ടിട്ടുള്ളത്. കുടിശിക ലഭിക്കുന്നതിനായി രണ്ട് തവണ കത്തുനൽകിയിട്ടും ഫണ്ട് അനുവദിക്കുന്നതിൽ ആശുപത്രി അധികൃതർ അനാസ്ഥ കാട്ടുന്നതായി ആക്ഷേപമുണ്ട്.
സ്വകാര്യ കമ്പനികൾ വൻ കമ്മിഷനാണ് ഇംപ്ലാന്റ് ഇടപാടിൽ കൈമാറുന്നത്. കമ്മിഷൻ ഇല്ലാത്തതാണ് എച്ച്.എൽ.എല്ലിനെ ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. നിലവിൽ സ്വകാര്യ ഏജൻസികളിൽ നിന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇംപ്ലാന്റുകൾ വാങ്ങുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്ന ഇംപ്ലാന്റിന്റെ തുക ആശുപത്രിയിൽ നിന്ന് കൃത്യമായി നൽകുന്നുമുണ്ട്. ആരോഗ്യ ഇൻഷ്വറൻസ് പരിധിയിലുള്ളവർക്ക് കൈയിൽ നിന്ന് തുക ചിലവാകില്ലെങ്കിലും മറ്റുള്ള രോഗികൾ ഭീമമായ തുക അടിയന്തരമായി നൽകേണ്ടിവരും. കാർഡിയോളജി,കാർഡിയോതെറാപ്പി, ഓർത്തോ എന്നീ വിഭാഗങ്ങളിലാണ് ഇംപ്‌ളാന്റ് കൂടുതലായി ഉപയോഗിക്കുന്നത്. ആശുപത്രി വളപ്പിൽ എച്ച്.എൽ.എൽ ഫാർമസി പ്രവർത്തിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലെ തുക ചെലവഴിച്ചതിലും ക്രമവിരുദ്ധമായ പർച്ചേസിംഗ് നടത്തിയതിലും വിജിലൻസ് അന്വേഷണം നടന്നുവരികയാണ്.
സാങ്കേതികത്വം പറഞ്ഞ് ബില്ല് മടക്കും
കഴിഞ്ഞ ജൂലായ് വരെ 1,60,94,559 രൂപയാണ് എച്ച്.എൽ.എല്ലിന് നൽകാനുള്ളത്. ഇതിന് പുറമേ അരക്കോടിയ്ക്കടുത്ത് ബില്ല് സമർപ്പിക്കാനുമുണ്ട്. സമർപ്പിച്ച ബില്ലിൽ ഡോക്ടറുടെ ഒപ്പും സീലും ഇല്ലെന്ന് സാങ്കേതികത്വം പറഞ്ഞ്, പാസാക്കുന്നതിൽ കാലതാമസം വരുത്തുന്നതായി എച്ച്.എൽ.എൽ അധികൃതർ പറയുന്നു. തുക ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും അധികൃതർ ഗൗനിച്ചില്ല. അഞ്ച് ശസ്ത്രക്രിയ നടക്കുമ്പോൾ മൂന്നിലും സ്വകാര്യ ഏജൻസിയുടെ ഇംപ്ളാന്റുകളാണ് വാങ്ങുന്നത്.
ഇംപ്ലാന്റ് വാങ്ങുന്നതിലെ കളികൾ
1.പ്രതിമാസം എച്ച്.എൽ.എല്ലിൽ നിന്ന് വാങ്ങിയിരുന്നത് 25 മുതൽ 35ലക്ഷം രൂപയുടെ ഇംപ്‌ളാന്റ്
2.കൂടുതലും വാങ്ങിയിരുന്നത് അസ്ഥിരോഗ വിഭാഗത്തിലേക്ക്
3.ആർ.എസ്.ബി.വൈ, കാരുണ്യ ആനുകൂല്യമുള്ളവർക്കാണ് എച്ച്.എൽ.എൽ ഇംപ്‌ളാന്റുകൾ
4.മറ്റുള്ളവരോട് സ്വകാര്യ കമ്പനികളെ ആശ്രയിക്കാൻ ആവശ്യപ്പെടും
5.സ്വകാര്യ കമ്പനികളുടെ ഏജന്റുമാർ സദാസമയം ആശുപത്രിയിലുണ്ട്
6.ഇംപ്ളാന്റ് വാങ്ങുമ്പോൾ കാഷ് പർച്ചേസിംഗ് സ്വകാര്യ കമ്പനികൾക്ക് മാത്രം
എച്ച്.എൽ.എല്ലിന് നൽകാനുള്ളത്
ആകെ : രണ്ടുകോടി രൂപ
ബില്ല് സമർപ്പിച്ചത്: ₹1,60,94,559
ബില്ല് സമർപ്പിക്കാനുള്ളത് : അരക്കോടി രൂപയുടേത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |