ആലപ്പുഴ: സൈബർലോകത്തെ ചതിക്കുഴികളിൽ കുട്ടികൾ വീഴാതിരിക്കാനായി അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് ജില്ലയിൽ തുടക്കമായി. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്ന ജില്ലയിലെ 143 ഹൈസ്ക്കൂളുകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കാണ് പരിശീലനം നൽകുന്നത്. കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികൾ തന്നെയാണ് അമ്മമാർക്ക് വേണ്ടി ക്ലാസുകൾ കൈകാര്യം ചെയ്യുന്നതും. ഒരു സ്കൂളിൽ നിന്ന് 150 അമ്മമാർ എന്ന നിലയിലാണ് ജില്ലയിലാകെ 22000 അമ്മമാർക്ക് ക്ലാസിന്റെ ഗുണഫലം ലഭിക്കുന്നത്. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗവും ചതിക്കുഴികളും പതിന്മടങ്ങ് വർദ്ധിച്ച സാഹചര്യത്തിലാണ് അമ്മമാർക്ക് വേണ്ടി ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് വേണ്ടി 300 അദ്ധ്യാപകർക്കും 600 കുട്ടികൾക്കുമാണ് പരിശീലനം നൽകിയത്. ജില്ലയിലെ ആദ്യ ക്ലാസ് പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്ക്കൂളിൽ വിജയകരമായി പൂർത്തിയായി. മറ്റ് സ്കൂളുകളിലെ പരിശീലനം 20നകം പൂർത്തിയാക്കും.
അഞ്ച് സെഷനുകൾ
1 സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, സുരക്ഷിത ഉപയോഗം, സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തൽ
2 ഒ.ടി.പി, പിൻ പാസവേഡുകളുടെ സുരക്ഷാ വിവരണം, 'രക്ഷിതാവും, കുട്ടിയും മൊബൈൽ ഫോണും' എന്ന വിഷയത്തിൽ ചർച്ച
3 വാർത്തകളുടെ കാണാലോകം (വ്യാജ വാർത്ത തിരിച്ചറിയൽ, ഫാക്ട് ചെക്കിംഗ്)
4 ഇന്റർനെറ്റിലെ ചതിക്കുഴികൾ (സൈബർ ആക്രമണങ്ങൾ, ഓൺലൈൻ പണമിടപാടിൽ ശ്രദ്ധിക്കേണ്ടവ)
5 ഇന്റർനെറ്റിന്റെ അനന്ത സാദ്ധ്യതകളുടെ ലോകം
143 സ്കൂളുകൾ
22000 അമ്മമാർ
....................................
ഓൺലൈൻ സംവിധാനങ്ങൾ എല്ലാ മേഖലയിലും വ്യാപിക്കുന്ന സാഹചര്യത്തിൽ അദ്ധ്യാപകർക്കും കുട്ടികൾക്കുമൊപ്പം രക്ഷിതാക്കൾക്കും സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും സുരക്ഷിത ഉപയോഗത്തെക്കുറിച്ചും ബോധവത്ക്കരണം നടത്താനാണ് ശ്രമം.
ഋഷി നടരാജൻ, ജില്ലാ കോ ഓഡിനേറ്റർ, കൈറ്റ്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |