മാന്നാർ: കുരട്ടിശേരി പാടശേഖരത്തിലെ നെല്ല് , മില്ലുടമകൾ സംഭരിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് കർഷകർ കൃഷി ഓഫീസ് ഉപരോധത്തിലേക്ക്.
ആയിരത്തിഅഞ്ഞൂറോളം ഏക്കർ വരുന്ന നിലത്തിൽ കൊയ്ത്ത് നടന്ന ആയിരം ഏക്കറിലെ നെല്ല് , മില്ലുടമകൾ സംഭരിക്കാൻ തയ്യാറായിട്ടില്ല. ഇവ പാടത്തും ബണ്ട് വരമ്പത്തുമായി കെട്ടിക്കിടക്കുകയാണ്. കൃഷി വകുപ്പ് നൽകിയ ജ്യോതി ഇനത്തിൽപ്പെട്ട വിത്ത് ഉപയോഗിച്ച് കൃഷി ചെയ്ത നിലങ്ങളിലെ നെല്ല് കൂട്ടുവിത്ത് എന്ന കാരണം പറഞ്ഞ് സർക്കാരിനെയും കർഷകരെയും കബളിപ്പിച്ച് ലാഭംകൊയ്യാനുള്ള മില്ലടമകൾ നടത്തുന്ന ഗൂഢതന്ത്രമാണിതിന് പിന്നിലെന്ന് കർഷകർ പറയുന്നു.
വേനൽ മഴ കൂടി പെയ്തിറങ്ങിയാൽ നെല്ല് കിളിർത്തു പോകുമെന്ന ഭയാശങ്കയിലുമാണ് കർഷകർ. നെല്ല് സംഭരണം നടക്കാത്തതിനാൽ ബാക്കിയുള്ള നിലങ്ങളിലെ കൊയ്ത്തിനു മടിക്കുകയാണ് കർഷകർ. നെല്ല് സംഭരണം ഇനിയും നീണ്ടാൽ വ്യാഴാഴ്ചക്ക് ശേഷം 1500 ഏക്കർ പാടത്തെ മുഴുവൻ കർഷകരും കൊയ്തെടുത്ത നെല്ലുമായി കൃഷി ഓഫീസ് ഉപരോധിക്കുമെന്ന് സംയുക്ത പാടശേഖരസമിതി നേതാക്കളായ മദൻ മോഹൻ ജി.പിള്ള . ബിജു ഇക്ബാൽ, ജോസ് തോലംപടവിൽ, ഷുജാഹുദ്ദീൻ കൊച്ചുവീട്ടിൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |