കായംകുളം : കായംകുളത്ത് മയക്കുമരുന്നായ എം.ഡി.എം.എയുമായി ദമ്പതികൾ പിടിയിലായ കേസിൽ, ഇവർക്ക് മയക്കുമരുന്ന് നൽകിയ ദക്ഷിണാഫ്രിക്ക സ്വദേശിയും കാസർകോട് സ്വദേശിയും പൊലീസിന്റെ പിടിയിലായി.
ദക്ഷിണാഫ്രിക്ക സ്വദേശി ഫിലിപ്പ് അനോയിന്റെഡ് (35), കാസർകോട് ചെങ്കള പഞ്ചായത്തിൽ പാടി വില്ലേജിൽ ഇടിർത്തോട് ബദർ നഗർ ഹൗസിൽ മമ്മു എന്ന് വിളിക്കുന്ന മുഹമ്മദ് കുഞ്ഞി ( 34 ) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 24നാണ് 67 ഗ്രാം എം.ഡി.എം.എയുമായി ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ കായംകുളത്ത് വന്നിറങ്ങിയ ദമ്പതികളായ അനീഷ്, ആര്യ എന്നിവർ പിടിയിലായത്. സംഘത്തിലെ കണ്ണികളായ തിരുവനന്തപുരം നേമം സ്വദേശി നഹാസ് (23), കീരിക്കാട് സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ രഞ്ജിത് (25) എന്നിവരും ഈ കേസിൽ അറസ്റ്റിലായിരുന്നു.
തുടർ അന്വേഷണത്തിൽ ആദ്യം മുഹമ്മദ് കുഞ്ഞിയെ കാസർകോട് നിന്നും അറസ്റ്റ് ചെയ്ത ശേഷം ഇയാളുമായി ബാംഗളൂരുവിലെത്തി സാഹസികമായാണ് അനോയിന്റെഡിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അനോയിന്റെഡ് ആണ് എം.ഡി.എം.എ നിർമ്മിച്ച് വില്പനക്കായി നൽകുന്നത്. മാസം തോറും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കച്ചവടമാണ് ഈ സംഘം നടത്തി വന്നിരുന്നത്. വ്യാപകമായി മയക്കുമരുന്ന് നിർമ്മാണത്തിലും കച്ചവടത്തിലും ഏർപ്പെട്ടിരുന്നതായി ഇവരുടെ ഫോൺ, അക്കൗണ്ട് എന്നിവ പരിശോധിച്ചതിൽ നിന്ന് മനസിലായതായി പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ജെ.ജെയ്ദേവിന്റെ നിർദ്ദേശാനുസരണം കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി , എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ ഷാജഹാൻ, ദീപക്, വിഷ്ണു, ശരത്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |