മാന്നാർ : കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശ്തമായ മഴയിലും കാറ്റിലും വീട് തകർന്ന് വീണതിനെ തുടർന്ന്, വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. മാന്നാർ പാവുക്കര മൂന്നാംവാർഡിൽ പന്തളാറ്റിൽചിറയിൽ മണലിൽ തെക്കേതിൽ പരേതനായ രാജപ്പൻ ആചാരിയുടെ രണ്ടുമുറി മാത്രമുള്ള ഓടിട്ട വീടാണ് ബുധനാഴ്ച രാത്രി പത്തുമണിയോടെ മഴയിലും കാറ്റിലും തകർന്നു വീണത്.
വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന രാജപ്പൻ ആചാരിയുടെ മകൾ രാഖി (42), കൊച്ചു മകൾ ദിയ അനിൽ (13 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവല്ല ഗവ.ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ഏഴുമാസംമുമ്പ് വെള്ളപ്പൊക്കത്തെ തുടർന്ന് മാന്നാർ അക്ഷര ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുമ്പോഴാണ് രാജപ്പൻ ആചാരി മരിച്ചത്. അന്ന് ക്യാമ്പ് സന്ദർശിക്കാൻ എത്തിയ ജില്ലാ കളക്ടർ ഈ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല. വീട് തകർന്നതോടെ തലചായ്ക്കാൻ ഇടമില്ലാതായി തീർന്ന ഈ കുടുംബത്തിന് വാർഡ് മെമ്പർ സലീന നൗഷാദ് ഇടപെട്ട് താത്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ.കരീം സ്ഥലത്തെത്തുകയും സുമനസുകളുടെ സഹായത്താൽ ചോരാത്തവീടു പദ്ധതിയിൽ വീട് നിർമ്മിച്ച് നൽകുന്നതിനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |