നാലുപേരെ രക്ഷപ്പെടുത്തി
ചേർത്തല: അർത്തുങ്കൽ ഫിഷ് ലാൻഡിംഗ് സെന്ററിനു സമീപം ആയിരംതയ്യിൽ കടലിൽ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാർത്ഥി സംഘത്തിൽ രണ്ടു പേരെ കാണാതായി. നാലുപേരെ രക്ഷപ്പെടുത്തി.
ഇന്നലെ വൈകിട്ട് അഞ്ചോടെ തീരത്തെത്തിയ ആറു വിദ്യാർത്ഥികളാണ് തിരയിൽപ്പെട്ടത്. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരി (16), 12-ാം വാർഡ് കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖ്(16) എന്നിവരെയാണ് കാണാതായത്. തിര ശക്തമായതിനാൽ തിരച്ചിൽ നടത്താനായിട്ടില്ല. ഫയർഫോഴ്സും തീരദേശ പൊലീസും അർത്തുങ്കൽ പൊലീസും സജ്ജമായി തീരത്തുണ്ടെങ്കിലും കടലിൽ ഇറങ്ങാനായിട്ടില്ല. തീരദേശ പൊലീസ് ബോട്ടിറക്കിയെങ്കിലും തിരച്ചിൽ നടന്നില്ല. തീരത്ത് പ്രത്യേക വൈദ്യുതി വിളക്കുകളും സംവിധാനങ്ങളും ഒരുക്കി രാത്രിയിലും സേനകൾ തയ്യാറായി നിൽപ്പുണ്ട്.
നാലുപേരെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. കടക്കരപ്പള്ളിയിലെ സ്‌കൂളിൽ പത്താംക്ലാസ്‌കഴിഞ്ഞ് പ്ലസ് വൺ പ്രവേശനം കാത്തുനിൽക്കുന്നവരാണ് വിദ്യാർത്ഥികൾ. വൈകിട്ട് അഞ്ചോടെയാണ് സംഘം തീരത്തെത്തിയത്. തിരയിൽപ്പെട്ട ഇവർ സഹായത്തിനു കരഞ്ഞെങ്കിലും കരയിലുള്ളവർ നിസഹായരായി. ഓടിയെത്തിയ മത്സ്യത്തൊഴിലാളികൾ നാലുപേരെ രക്ഷപ്പെടുത്തിയപ്പോഴേക്കും രണ്ടുപേർ മുങ്ങിത്താഴ്ന്നു. ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയന്റെ നേതൃത്വത്തിൽ പൊലീസും കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കളും സ്ഥലത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |