ആലപ്പുഴ: ലൈസൻസും ഫിറ്റ്നസും ഇല്ലാതെ കായലിൽ കറങ്ങുന്ന ഹൗസ്ബോട്ടുകൾക്ക് തടയിടാൻ തുറമുഖ, ടൂറിസം വകുപ്പുകളും പൊലീസും സംയുക്ത പരിശോധന നടത്തണമെന്ന നിർദ്ദേശം പാഴ്‌വാക്കായി. കായൽസൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചിട്ടും ഇക്കാര്യത്തിൽ അധികൃതർ ജാഗ്രത കാട്ടുന്നില്ല.
ബോട്ടുകളുടെ സുരക്ഷ പരിശോധിച്ച് ലൈസൻസ് നൽകേണ്ടത് തുറമുഖ വകുപ്പാണ്. മോട്ടോർ വാഹന വകുപ്പ് നടത്തുന്നതു പോലെ വർഷത്തിൽ ഒരിക്കൽ ഫിറ്റ്നസ് പരിശോധന നടത്തണം. പരിശോധന ഫീസുകൾ കുത്തനെ ഉയർത്തിയതിനാൽ പല ഉടമകളും രേഖകൾ പുതുക്കാതെതന്നെ സർവീസ് നടത്തുന്നതായി ടൂറിസം പൊലീസ് അധികൃതർ വ്യക്തമാക്കുന്നു. അംഗബലക്കുറവാണ് ടൂറിസം പൊലീസിന്റെ പ്രശ്നം.
കണ്ടുകെട്ടുന്ന ബോട്ടുകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സ്ഥലം ഇല്ലാത്തതും പ്രശ്നമാണ്. സംഘങ്ങളായെത്തുന്നവർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തതും പലപ്പോഴും അപകടങ്ങൾ സൃഷ്ടിക്കുന്നു. കായലിൽ നങ്കൂരമിടുന്ന ഹൗസ്‌ബോട്ടുകളുടെ അടിപ്പലക പൊട്ടി വെള്ളം കയറുന്നതും പതിവാണ്. രണ്ട് മാസത്തിനിടെ ഇങ്ങനെ അഞ്ച് ബോട്ടുകളുടെ പലക തകർന്ന് വെള്ളം കയറിയിരുന്നു.
# തിരക്കേറുന്നു
ഒക്ടോബർ മുതൽ ആഭ്യന്തര വിദേശ സഞ്ചാരികളുടെ വരവ് ഗണ്യമായി വർദ്ധിച്ചു. ശരാശരി 5000ൽ അധികം സഞ്ചാരികൾ പുന്നിമടയിൽ പ്രതിദിനം എത്തുന്നെന്നാണ് കണക്ക്. കൊവിഡ് നിയന്ത്രങ്ങളിൽ ഇളവ് വന്നതോടെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് വർദ്ധിച്ചു. ഗോവ, കർണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളും കൂടി.
# ആർക്കറിയാം എണ്ണം!
വേമ്പനാട് കായൽ കേന്ദ്രീകരിച്ച് എത്ര ഹൗസ്‌ബോട്ടുകൾ ഉണ്ടെന്നത് പോലും വ്യക്തമല്ല. പോർട്ട്, ഡി.ടി.പി.സി അധികൃതരുടെ കൈവശമുള്ള കണക്കുകളിൽ പറയുന്ന എണ്ണം മാത്രമാണ് ഔദ്യോഗികം. സഞ്ചാരികളുടെ തിരക്കേറമ്പോൾ ഹൗസ്‌ബോട്ട് മേഖലയിൽ ചൂഷണവും പതിവാണ്. മൂന്ന് കിടക്കയുള്ള ഹൗസ് ബോട്ട് 31,000 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം സർവീസ് നടത്തിയത്. സാധാരണ നിലയിൽ ഇവയ്ക്ക് വാടക 14000 രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |