ആലപ്പുഴ : വിനോദ സഞ്ചാരമേഖല പഴയ ഉണർവിലേക്ക് തിരിച്ചെത്തിയതോടെ ജില്ലയിലെ ബീച്ചുകളിൽ തിരക്കേറിയെങ്കിലും സുരക്ഷാ സംവിധാനത്തിലെ പിഴവ് ആശങ്ക ഉയർത്തുന്നു. ആലപ്പുഴ ബീച്ച്, മാരാരി ബീച്ച്, തോട്ടപ്പള്ളി പൊഴിമുഖം, വലിയഴീക്കൽ ബീച്ച്, തൃക്കുന്നപ്പുഴ സ്നാനകേന്ദ്രം എന്നിവിടങ്ങളിൽ അവധിദിനങ്ങളിൽ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കൂടുതൽ സഞ്ചാരികൾ എത്തുന്ന ആലപ്പുഴ ബീച്ചിൽ ആവശ്യത്തിന് ലൈഫ് ഗാർഡുകളില്ലാത്തത് വലിയ സുരക്ഷാ ഭീഷണിയാണ്.
കടലിൽ കുളിക്കുമ്പോഴും അപ്രതീക്ഷിതമായി വേലിയേറ്റം ഉണ്ടാകുമ്പോഴും അപകടത്തിൽപ്പെടുന്ന സഞ്ചാരികളെ രക്ഷിക്കുന്നത് ലൈഫ് ഗാർഡുകളാണ്. നീന്തൽ അറിയാവുന്ന മത്സ്യത്തൊഴിലാളികളെയാണ് ലൈഫ് ഗാർഡുകളായി നിയമിക്കുന്നത്. ഇവർ നൽകുന്ന നിർദ്ദേശങ്ങൾ ആലപ്പുഴ ബീച്ചിൽ എത്തുന്നവർ പാലിക്കാത്തതും പലപ്പോഴും അപകടം വിളിച്ചുവരുത്താറുണ്ട്. അപകട മുന്നറിയിപ്പ് സൂചിപ്പിച്ചിട്ടുള്ള ബോർഡുകളിലാണ്, കടലിൽ ഇറങ്ങുന്നതിന് മുമ്പ് ചില സഞ്ചാരികൾ വസ്ത്രങ്ങൾ തൂക്കിയിടുന്നതെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു. മദ്യപിച്ച് എത്തുന്നവർ ഇവരുടെ നേർക്ക് തട്ടിക്കയറുന്നതും പതിവാണ്.
പ്രതിദിനം നൂറ്കണക്കിന് ആഭ്യന്തര സഞ്ചാരികളാണ് തോട്ടപ്പള്ളി പൊഴിമുഖത്ത് എത്തുന്നത്. രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള വിശാലമായ മണൽപരപ്പും ആഴം കുറഞ്ഞ കടലുമാണ് തോട്ടപ്പള്ളിയിലേത്. ഇവിടെ ലൈഫ് ഗാർഡിന്റെ സേവനമില്ലാത്തത് ഭീഷണിയാണ്.
ആവശ്യത്തിന് ലൈഫ് ഗാർഡില്ല
ഒന്നര കിലോ മീറ്റർ ദൈർഘ്യമുള്ള ആലപ്പുഴ ബീച്ചിൽ രണ്ട് ഷിഫ്റ്റുകളിലായി 10 ലൈഫ് ഗാർഡുകളാണ് ജോലി നോക്കുന്നത്. കുറഞ്ഞത് 20 ലൈഫ് ഗാർഡുകളെങ്കിലും വേണ്ടിടത്താണിത്. ഡി.ടി.പി.സി നിയമിച്ചിരുന്ന നാലുപേരുടെ സേവനവും ഇപ്പോൾ ഇവിടെ ലഭിക്കുന്നില്ല. സുരക്ഷ ഒരുക്കാൻ ആവശ്യത്തിന് ലൈഫ് ഗാർഡുകളെ നിയമിക്കുമെന്ന് 2013മുതൽ ടൂറിസം അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെ പ്രാവർത്തികമായിട്ടില്ല.
ആലപ്പുഴ ബീച്ച്
ദൈർഘ്യം ................................................1.5 കി.മീ.
വേണ്ട ലൈഫ് ഗാർഡുകൾ................... 20
നിലവിലുള്ള ലൈഫ് ഗാർഡുകൾ ........10
ടൂറിസം പൊലീസ് അംഗങ്ങൾ................4
ലൈഫ് ഗാർഡുകളുടെ വേതനം : പ്രതിദിനം 700രൂപ
ലൈഫ് ഗാർഡുകൾ ഇല്ലാത്തത്
മാരാരി ബീച്ച്,തോട്ടപ്പള്ളി പൊഴിമുഖം, വലയഴീക്കൽ ബീച്ച്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |