കോലഞ്ചേരി: ഏത്തപ്പഴത്തിന്റെ ഉപയോഗത്തിൽ കുറവനുഭവപ്പെടുന്ന മഴക്കാലത്ത് വില ഉയർന്നെങ്കിലും വാഴകർഷകർക്ക് സങ്കടക്കണ്ണീർ. ആവശ്യത്തിന് വിളവില്ലാത്തതാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയിൽ വാഴകൃഷിക്ക് നാശം നേരിട്ടതോടെ വിപണിയിൽ നാടൻ ഏത്തക്കുലയ്ക്ക് ക്ഷാമം നേരിടുകയാണ്. കടുത്ത വരൾച്ചയിൽ വ്യാപകമായി വാഴ കൃഷി നശിച്ചിരുന്നു. ഇതിനു പിന്നാലെയെത്തിയ വേനൽ മഴയും കാറ്റും അവശേഷിച്ച വാഴയും പിഴുതെടുത്തു.
ഇന്നലെ തിരുവാണിയൂരിലെ കർഷക വിപണിയിൽ 60മുതൽ 70 രൂപ നിരക്കിലാണ് മൊത്ത വ്യാപാരികൾ ഏത്തക്കായ ലേലം കൊണ്ടത്. കടകളിലെത്തുമ്പോൾ പച്ചക്കായ 80മുതൽ 90 വരെ നിരക്കിലെത്തും. ഇതോടൊപ്പം വിലയിൽ തീരെ താഴ്ന്നു കിടന്ന പൂവൻ പഴത്തിനും വിലയായി. ചില്ലറ വില കിലോ 80 നാണ് വില്പന. ചില്ലറ വിപണിയിൽ ഏത്തപ്പഴം 100, ഞാലിപ്പൂവൻ 80, പാളയംകോടൻ 40 രൂപ വരെ വിലയുണ്ട്. നാടന് ക്ഷാമം നേരിട്ടതോടെ മറുനാടന്റെയും വില ഉയർന്ന് കിലോ 70 രൂപ വരെ എത്തി. വരവും കൂടിയിട്ടുണ്ട്. ഇപ്പോൾ തുടരുന്ന ശക്തമായ മഴയും കാറ്റും ഓണക്കാല കൃഷിക്കും തിരിച്ചടിയാണ്. ഓണക്കാലത്ത് വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥയെ പ്രതിരോധിച്ചും കൃഷി മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് കർഷകർ പറയുന്നു. കടം വാങ്ങിയാണ് മിക്കവരും കൃഷി ഇറക്കുന്നത്. വിള നശിക്കുകയും വില ഇടിയുകയും ചെലവ് കൂടുകയും ചെയ്തതോടെ പലരും കടക്കെണിയിലായാണ് . നശിച്ച വിളകളുടെ നഷ്ടപരിഹാരം ഇതുവരെയും കൃഷി വകുപ്പ് ഇവർക്ക് നൽകാത്തതും കർഷകരുടെ സ്വപ്നങ്ങൾ തകർക്കുകയാണ്.
സ്വാശ്രയ കർഷക വിപണികളിൽ 1000 മുതൽ 2000 കിലോ വരെ നാടൻ വാഴക്കുല കർഷകർ എത്തിക്കുമായിരുന്നു. ഇപ്പോൾ വിപണി 1000 കിലോയിൽ താഴെയാണ് എത്തുന്നത്.
ജോഷി വണ്ടിപേട്ട,
കർഷകൻ,
മുൻ സെക്രട്ടറി
തിരുവാണിയൂർ കർഷക വിപണി
ഏത്തവാഴ ഒന്നിന് 250 മുതൽ 300 രൂപ വരെ ചെലവഴിച്ചാണ് വിളവെടുപ്പിന് പാകമാക്കുന്നത്. എന്നാൽ വില ഉയരുമ്പോൾ വിളവില്ലാത്ത അവസ്ഥ വലിയ കട ബാദ്ധ്യതയാണുണ്ടാക്കുന്നത്.
മാത്തുക്കുട്ടി
കർഷകൻ,
മഴുവന്നൂർ
വളങ്ങൾക്കും കീടനാശിനികൾക്കും വില ഇരട്ടിച്ചു. പണിക്കൂലിയും കൂടിയിട്ടുണ്ട്. വാഴക്കൃഷിയിൽനിന്ന് മുടക്കുമുതൽ പോലും കിട്ടുന്നില്ല.
പി. ബിജുകുമാർ
യുവ കർഷകൻ
കോലഞ്ചേരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |