ചിലവന്നൂരിൽ അനധികൃത നിർമ്മാണത്തിൽ ഹൈക്കോടതി ഉത്തരവ്
കൊച്ചി: ചിലവന്നൂർ കായൽ പുറമ്പോക്കും പുഴ പുറമ്പോക്കും കൈയേറി തീരപരിപാലന ചട്ടങ്ങൾ ലംഘിച്ച് 17 നിലകളുള്ള ഫ്ലാറ്റ് നിർമ്മിക്കാൻ അനുമതി നൽകിയെന്ന വിജിലൻസ് കേസിൽ ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. നിയമവിധേയമാണ് നിർമ്മാണ അനുമതി നൽകിയതെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നാലാം പ്രതിയും കോർപ്പറേഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയറുമായിരുന്ന ഗിരിജാദേവി ഫയൽ ചെയ്ത ഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ വിചാരണയ്ക്കുള്ള സ്റ്റേ നീക്കിയത്.
കൈയേറിയ ഭൂമിയിൽ കെട്ടിട നിർമ്മാണം അനുവദിക്കാൻ ഹീര കൺസ്ട്രക്‌ഷൻസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കെ.ആർ. ബാബു, കുമാർ ഗ്രൂപ്പ് ആർക്കിടെക്ട് ഗോപകുമാർ എന്നിവരുമായി കുറ്റകരമായി ഗൂഢാലോചന നടത്തി 2005-2006 കാലയളവിൽ അനുമതി നൽകിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
കൊച്ചി കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കുറ്റവാളികൾ. വിജിലൻസ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഫ്ലാറ്റ് നിർമ്മാണം പ്രഥമദൃഷ്ട്യാ, തീരപരിപാലന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അനധികൃതമായി കായൽ-പുഴ പുറമ്പോക്ക് കൈയേറ്റം നടന്നിട്ടുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. വിജിലൻസിന് വേണ്ടി സ്‌പെഷ്യൽ ഗവ. പ്ലീഡർ (വിജിലൻസ്) എ. രാജേഷ്, സീനിയർ ഗവ. പ്ലീഡർ എസ്. രേഖ എന്നിവർ ഹാജരായി.
കൈയേറ്റം 20.54 സെന്റ്
ചിലവന്നൂരിൽ 2.8 സെന്റ് കായൽ പുറമ്പോക്കും 17.74 സെന്റ് പുഴ പുറമ്പോക്കുമാണ് ഹീര കൺസ്ട്രക്‌ഷൻസ് കൈയേറിയത്.
പ്രതികൾ
• അസിസ്റ്റൻറ് എക്‌സിക്യുട്ടീവ് എൻജിനിയർമാർ: ഗിരിജാദേവി, ആർ. ശ്രീകുമാർ, പി.ആർ. മോളി.
• ടൗൺ പ്ലാനിംഗ് ഓഫീസർമാർ: എൻ.എം. നഹാസ്, കെ.പി. അജയഘോഷ്, ജോസ് മൈക്കിൾ, രാജു മാത്യൂസ്, കെ.ആർ. സുഭാഷ്.
• ബിൽഡിംഗ് ഇൻസ്‌പെക്ടർമാർ: ജെ. രാജൻ, രാമചന്ദ്രൻ നായർ, സത്യദാസ്, കെ.എൻ. ജയകുമാർ, ആന്റണി ഫെർണാണ്ടസ്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |