
തിരുവനന്തപുരം:സംസ്ഥാനത്തിന് അർഹമായ കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടുന്ന പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിച്ചുവരികയാണെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.സമഗ്ര ശിക്ഷാ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് 2025 നവംബറിൽ കേന്ദ്ര വിഹിതത്തിന്റെ ഒന്നാം ഗഡുവായി 92.41 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. ഇതിനെത്തുടർന്ന് രണ്ടാം ഗഡുവിനായുള്ള പ്രൊപ്പോസൽ എസ്.എസ്.കെ സമർപ്പിച്ചെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംസാങ്കേതിക തടസ്സവാദങ്ങൾ ഉന്നയിക്കുകയാണ്.
വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്കും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള സഹായത്തിനുമായി 2023-24, 2024-25, 2025-26 വർഷങ്ങളിലായി 440 കോടി രൂപ കേന്ദ്ര വിഹിതമായി ലഭിക്കാനുണ്ട്. ഇതിനായുള്ള പ്രൊപ്പോസൽ നവംബറിൽ സമർപ്പിച്ചിരുന്നു. എന്നാൽ നടപ്പു വർഷത്തെ (2025-26) തുക റീഇംപേഴ്‌സ്‌മെന്റായി അനുവദിക്കാൻ കഴിയില്ലെന്നും, ഗഡുക്കളായി റിലീസ് ചെയ്യുന്ന ഫണ്ടിനൊപ്പം ഇത് നൽകാമെന്നുമാണ് കേന്ദ്രം അറിയിച്ചത്.
മുൻ വർഷങ്ങളിലെ (2023-24, 2024-25) പ്രവർത്തനങ്ങൾ 'പ്രബന്ധ്' പോർട്ടലിൽ രേഖപ്പെടുത്താനും, തുടർന്ന് സപ്ലിമെന്ററി പ്രോജെക്ട് അപ്പ്രൂവൽ മീറ്റിംഗ് തീയതി നിശ്ചയിച്ച് തുക അനുവദിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിനായി പോർട്ടൽ തുറന്നു തരണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകുകയും, സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്ര സെക്രട്ടറിയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പോർട്ടൽ തുറന്നു തരുമെന്നാണ് അറിയിച്ചിട്ടുള്ളത്. നടപടികൾ പൂർത്തിയായാൽ സപ്ലിമെന്ററി തീയതി സംസ്ഥാനത്തെ അറിയിക്കും.
വിദ്യാഭ്യാസ മേഖലയിലെ ഇത്തരം നിർണായക ഫണ്ടുകൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, അർഹമായ തുക അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |