കൊച്ചി: സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ അവശേഷിക്കെ മുഖം മിനുക്കുകയാണ് സ്‌കൂളുകൾ. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്‌കൂളുകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ ഉറപ്പാക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 994 സ്‌കൂളുകളുള്ള ജില്ലയിൽ 20 സ്‌കൂളുകൾ കൂടി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാനുണ്ട്. അറ്റക്കുറ്റപ്പണി പൂർത്തിയാക്കി 25 നു മുമ്പ് ഫിറ്റനസ് സർട്ടിഫീക്കറ്റുകൾ നൽകാനാണ് നിർദ്ദേശം. ഒപ്പം പൊതുവിദ്യാഭ്യാസ വകുപ്പിലെ എ.ഇ.ഒ, ഡി.ഇ.ഒമാരുടെ പരിശോധനകളും നടക്കുന്നു.
രണ്ടര വർഷത്തെ അടച്ചിടലിന് ശേഷം തുറക്കുന്നതിനാൽ കർശന നിർദ്ദേശമാണ് സർക്കാർ നൽകിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഫണ്ടുകളുടെ അഭാവത്തിലും പ്രവർത്തനങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കുകയാണ്. സ്‌കൂൾ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ശുചീകരണവും അണുവിമുക്തമാക്കലും നടക്കുക.
സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിലെ എൻജിനീയറുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റാണ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർക്ക് (ഡിഡി) സമർപ്പിക്കേണ്ടത്. ഇവ പരിശോധിച്ച ശേഷമാവും സ്‌കൂൾ തുറക്കൽ നടപടികൾ സ്വീകരിക്കുക. അടച്ചിട്ടിരുന്ന സ്കൂളുകളിൽ പലതും നാശം സംഭവിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും പി.ടി.എ അംഗങ്ങളുടെയും നേതൃത്വത്തിൽ ഫണ്ട് കണ്ടെത്തിയാണ് പ്രവർത്തനങ്ങൾ.
സ്‌കൂൾ തുറപ്പുമായി ബന്ധപ്പെട്ടു കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂൾ അഡൈ്വസറി കമ്മിറ്റി കഴിഞ്ഞ ആഴ്ച്ച യോഗം ചേർന്നിരുന്നു. സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചും മുന്നൊരുക്കങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു ധാരണയി. വിവിധ സ്‌കൂളുകളുടെ പി.ടി.എ യോഗങ്ങൾ ചേർന്നിട്ടുണ്ട്. ഇതനുസരിച്ചാണ് നടപടികൾ.
വണ്ടികൾക്കും ഫിറ്റ്നസ് മുഖ്യം
സ്കൂൾ ബസുകളുടെ അറ്റകുറ്റപ്പണിയും ഫിറ്റ്നസ് പരിശോധനയും പുരോഗമിക്കുകയാണ്. 20 ഓടെ പൂർത്തിയാക്കാനാണ് തീരുമാനം. മുൻ വർഷങ്ങളിൽ സ്‌കൂൾ ബസുകൾ പരിശോധനയ്ക്ക് ഗ്രൗണ്ടിൽ എത്തിക്കുകയായിരുന്നു. ഇത്തവണ സർക്കാർ നിർദേശം അനുസരിച്ചു മോട്ടർ വാഹന ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ ചെന്നാണു വാഹനങ്ങൾ പരിശോധിച്ചത്.
ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങൾ 20നു മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കി രേഖകൾ ഹാജരാക്കിയാലേ സർട്ടിഫിക്കറ്റ് നൽകൂ. ഫിറ്റ്‌നസ് സ്റ്റിക്കർ പതിക്കാത്ത സ്‌കൂൾ വാഹനങ്ങൾ റോഡിൽ ഇറക്കാൻ അനുവദിക്കില്ല.
സ്‌കൂളുകളിൽ കർശന പരിശോധന
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ സ്‌കൂളുകളിലും പരിശോധന കഴിഞ്ഞ ആഴ്ച്ച തന്നെ ആരംഭിച്ചിട്ടുണ്ട്. 30 ന് മുമ്പ് നടപടികൾ പൂർത്തിയാക്കി സർക്കാറിന് റിപ്പോർട്ട് നൽകും.
ഹണി ജി. അലക്‌സാണ്ടർ,ഡി.ഡി.ഇ,എറണാകുളം
പരിശോധന തുടങ്ങി
മൂവാറ്റുപുഴ ആർ.ടി.ഒയുടെ കീഴിൽ പിറവം സെന്റ് ജോസഫ് മൈതാനത്തിൽ സ്കൂൾ വാഹനങ്ങളുടെ ക്ഷമതാ പരിശോധന നടത്തി. യാന്ത്രികക്ഷമത, ബ്രേക്ക് സംവിധാനം, തീ കെടുത്താനുള്ള സൗകര്യം, സീറ്റിംഗ്, ജി.പി.എസ്, വേഗതനിയന്ത്രണ സംവിധാനം തുടങ്ങിയവയെല്ലാം പരിശോധനക്ക് വിധേയമാക്കി. കണ്ടെത്തിയ വിവിധ പോരായ്മകളുള്ളതും ജി.പി.എസ് സംവിധാനം ഇല്ലാത്തതുമായ വാഹനങ്ങൾ ഈ മാസം 30 ന് മുമ്പ് വീണ്ടും പരിശോധനക്ക് ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം. ഡ്രൈവർമാർക്കായി നടന്ന ബോധവത്കരണക്ലാസ് എം.വി. ഐ.ജിൻസ് ജോർജ് ഉദ്ഘാടനം ചെയ്തു. എം.വി.ഐ.ശ്രീനിവാസ ചിദംബരം, എ.എം.വി.ഐമാരായ അജി കുര്യാക്കോസ്, പി.എസ്.ശ്രീജിത്, ആർ. രാജേഷ്, എസ്.രജനീഷ് എന്നിവർ വാഹന പരിശോധനകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |