കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ ഏത് നിമിഷവും നിലംപൊത്തിയേക്കാവുന്ന മേൽക്കൂര പൊളിച്ചു പണിയണമോ വേണ്ടയോ എന്ന് ടെക്‌നിക്കൽ കമ്മിറ്റി പഠിക്കും. കഴിഞ്ഞ ദിവസം ഇതിനായി മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കർശന നിർദേശം. ഈ റിപ്പോർട്ട് പഠിച്ച ശേഷമാകും നവീകരണമടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക. എൽ.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ, ജി.സി.ഡി.എ സൂപ്രണ്ടിംഗ് എൻജിനീയർ, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ എന്നിവർ അടങ്ങിയതാണ് ടെക്‌നിക്കൽ കമ്മിറ്റി.
ജി.സി.ഡി.എ നിയോഗിച്ച കൊച്ചി ആസ്ഥാനമായുള്ള കൺസൾട്ടൻസിയുടെ റിപ്പോർട്ടിൽ മേൽക്കൂര 40 ശതമാനത്തിലേറെ തകർന്നെന്ന് വ്യക്തമാക്കിയിരുന്നു. ഭാഗിക നവീകരണം മുതൽ പൂർണമായി പൊളിച്ചു പണിയുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാമെന്നും കൺസൾട്ടൻസി റിപ്പോർട്ടിലുണ്ട്. എന്നാൽ, പൂർണമായി പൊളിച്ചു പണിയുന്നതിന് ഭീമമായ തുക വേണ്ടി വരും. അതിനാൽ തകർന്ന ഭാഗം നവീകരിക്കുന്നതിനാണ് ജി.സി.ഡി.എ മുൻഗണന നൽകുന്നതെന്നാണ് റിപ്പോർട്ട്.
കൺസൾട്ടൻസി റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് സർക്കാർ നിർദ്ദേശത്തെത്തുടർന്ന് ഈ റിപ്പോർട്ട് പഠിക്കാൻ ടെക്‌നിക്കൽ കമ്മിറ്റിയെ നിയോഗിച്ചത്. 2010ൽ പണിപൂർത്തിയാക്കിയ മേൽക്കൂരയ്ക്ക് തുരുമ്പിക്കാത്തതും നിറംമങ്ങാത്തതുമായ ഗാൽവാല്യൂം ഷീറ്റുകളാണ് മേഞ്ഞതെന്നായിരുന്നു അവകാശവാദം. എന്നാൽ, ഇതിൽ ക്രമക്കേടുണ്ടെന്ന് മേൽക്കൂരയുടെ തകർച്ച വ്യക്തമാക്കുന്നു.
2017ൽ ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിനു വേദിയായിരുന്ന കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഫിഫയുടെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. സ്റ്റേഡിയത്തിൽ പൂർണ്ണമായും കസേരകൾ സ്ഥാപിക്കുകയും ഡ്രസിംഗ് റൂം, മീഡിയ റൂം, വാഷ്‌റൂം ഉൾപ്പടെയുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. അന്നു പക്ഷേ, മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല.
വെല്ലുവിളി
നിലവിലെ മേൽക്കൂര നിർമ്മിക്കുന്ന സമയത്ത് നാളുകളോളം സ്‌റ്റേഡിയത്തിൽ മത്സരങ്ങൾ നടന്നിരുന്നില്ല. പഴയത് മാറ്റി മേൽക്കൂര പുതുക്കിപ്പണിയണമെങ്കിലും അത്രയും നാൾ സ്റ്റേഡിയം ഉപയോഗിക്കാതെ ഇടേണ്ടി വരും. ആ സമയത്ത് മത്സരങ്ങൾ നടത്താനുമാകില്ല.
ടെക്‌നിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. അത് ലഭിച്ചാൽ ഉടൻ നവീകരണം ആരംഭിക്കും.
സെക്രട്ടറി,
ജി.സി.ഡി.എ
നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണം. കേരള ക്രിക്കറ്റ് അസോസിയേഷനുമായി കരാർ ഉണ്ടായിരുന്നപ്പോൾ അവർ മേൽക്കൂര നവീകരണം വരെ ചെയ്തിരുന്നു.
എൻ. വേണുഗോപാൽ,
മുൻ ചെയർമാൻ,
ജി.സി.ഡി.എ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |