കൊച്ചി: അധികാരങ്ങളും അവകാശങ്ങളും കവർന്നെടുത്ത് സംസ്ഥാനങ്ങളെ ദുർബലമാക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേന്ദ്രവും ഗവർണർമാർ ഉൾപ്പെടെ ഏജന്റുമാരും ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഭരണഘടന, ഫെഡറലിസം, മതനിരപേക്ഷത, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി' എന്ന സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ ഭാവി എന്താണെന്ന പ്രസക്തമായ ചോദ്യം ഉയരുന്ന കാലഘട്ടമാണിത്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ സൗകര്യം ഒരുക്കുന്നവരെന്ന നിലയിലേയ്ക്ക് സർക്കാർ മാറി. സംരക്ഷണം ലഭിക്കേണ്ടവർ പാർശ്വവത്കരിക്കപ്പെട്ടു. ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും ഉൾപ്പെടെ ഭരണഘടനാതത്വങ്ങളെ ബലികഴിച്ചവരാണ്. സമാനതകളില്ലാതെ ഫെഡറലിസം നടപ്പാക്കുമെന്ന് അധികാരത്തിലെത്തിയപ്പോൾ പ്രഖ്യാപിച്ച നരേന്ദ്രമോദി അധികാരങ്ങൾ കവരുകയാണ്. സംസ്ഥാനങ്ങളെ ശക്തിപ്പെടുത്താൻ സർക്കാരിയ കമ്മിഷൻ നൽകിയ ശുപാർശകൾ നടപ്പാക്കാൻ കോൺഗ്രസ്, ബി.ജെ.പി സർക്കാരുകൾ തയ്യാറായില്ല.
കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെതിരെ ഭരണഘടനാതത്വങ്ങൾ മറന്ന് ഗവർണർ നടത്തിയ ഇടപെടലുകൾ ജനങ്ങൾ കണ്ടതാണ്. കേരളത്തോട് ഇതാണെങ്കിൽ മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി ഉൗഹിക്കാം. കൃഷി, വിദ്യാഭ്യാസം തുടങ്ങി സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ കടന്നുകയറുന്നു. സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുകയാണ്. ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്ത വിഹിതം കേരളത്തിനുൾപ്പെടെ ലഭിക്കുന്നില്ല. എക്സൈസ് ഡ്യൂട്ടി സംസ്ഥാനങ്ങൾക്കും പങ്കിടുന്നത് ഒഴിവാക്കാൻ പകരം സെസുകൾ ഏർപ്പെടുത്തി. മുഴുവൻ തുകയും കേന്ദ്രത്തിന് ലഭിക്കുന്ന വിധത്തിലാണ് സെസുകൾ ഏർപ്പെടുത്തുന്നത്. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പോരാട്ടം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |