കൊച്ചി: കൊവിഡ് മൂന്നാം തരംഗവും അതിജീവിച്ച് കരകയറാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ ടൂറിസം മേഖല. രണ്ടാഴ്ചയായി ഈ രംഗത്ത് കാര്യമായ ഉണർവുണ്ട്. വിദേശ ടൂറിസ്റ്റുകളുടെ അന്വേഷണങ്ങളും ഏറെ നാളുകൾക്ക് ശേഷം എത്തി തുടങ്ങി. ആകർഷകമായ പുതിയ പാക്കേജുകൾ ഒരുക്കുന്നതിന്റെ തിരക്കിലാണ് ട്രാവൽ ഏജൻസികൾ.
എത്തുന്നത് ഉത്തരേന്ത്യക്കാർ
ഇപ്പോൾ കേരളത്തിലേക്ക് കൂടുതൽ എത്തുന്നത് ഉത്തരേന്ത്യക്കാരാണ്. വാരാന്ത്യങ്ങളിൽ ഹോട്ടലുകളിൽ ഇവരുടെ ബുക്കിംഗുകളാണ് ഏറെയും.
ഏതാനും ആഴ്ചകൾക്കുള്ളിൽ കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം, ട്രാവൽ രംഗത്തുള്ളവർ.
ലക്ഷ്യം ഹിൽസ്റ്റേഷനുകൾ
മൂന്നാറും വാഗമണും കുമളിയും പോലുള്ള ഹിൽ സ്റ്റേഷനുകൾക്കാണ് സഞ്ചാരികളുടെ ഡിമാൻഡ്. ചൂട് കൂടുന്തോറും ഡിമാൻഡ് ഏറുകയും ചെയ്യും. ഹോട്ടൽ നിരക്കുകളും വർദ്ധിപ്പിച്ചു തുടങ്ങി.
ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ ലോകപ്രശസ്തമായ കേന്ദ്രങ്ങളാണ് വിദേശികൾക്ക് പ്രിയങ്കരം. ചെറായി, കുഴുപ്പിള്ളി, മുനമ്പം തുടങ്ങിയ ബീച്ചുകളും അന്വേഷണങ്ങളിൽ ഉൾപ്പെടുന്നു.
ആയുർവേദം തേടി വിദേശികൾ
കൊവിഡ് പശ്ചാത്തലത്തിൽ ആയുർവേദ ചികിത്സയെ പറ്റിയും പതിവിലേറെ വിദേശ അന്വേഷണങ്ങളുണ്ട്.
പ്രചാരണവുമായി ടൂറിസം വകുപ്പും
സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ ഡൽഹി, ഹൈദരബാദ്, അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിലും സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും ഇന്റർനാഷണൽ ഫെയറുകളും റോഡ് ഷോകളും സംഘടിപ്പിച്ച് അവിടുത്തെ ടൂറിസം മേഖലകളുമായി ചർച്ചകൾ നടത്തി കരാറുറപ്പിക്കാനുള്ള നീക്കങ്ങളിലാണ് ടൂറിസം വകുപ്പ്.
വിദേശത്തേക്ക് പോകാൻ മലയാളികളുടെ തിരക്ക്
കൊവിഡിന്റെ പിടി അയഞ്ഞപ്പോൾ മലയാളികൾ വിദേശത്തേക്ക് ഉല്ലാസ യാത്രയ്ക്കുള്ള തിരക്കിലാണ്. ഒട്ടേറെ പേർ അന്വേഷണവുമായി വരുന്നുണ്ടെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. യു.കെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കാണ് കൂടുതൽ പേരും അന്വേഷിക്കുന്നത്.
പാക്കേജുകൾ വരുന്നു
വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ മുതൽ പുതിയ പാക്കേജുകൾ നടപ്പിലാക്കുമെന്ന് ടൂറിസം അധികൃതർ അറിയിച്ചു. എക്കോ ടൂറിസം, തേക്കടി, ചരിത്രപ്രധാന സ്ഥലങ്ങളിൽ എന്നിങ്ങനെയുള്ള പാക്കേജുകളാണ് നടപ്പിലാക്കുക.
"മൂന്നാം തരംഗത്തിനു ശേഷം വിനേദ സഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഇനി സ്കൂൾ അവധികളും മറ്റും വരുന്നതിനാൽ കൂടുതൽ ആളുകൾ എത്തിത്തുടങ്ങും. ഇതുമായി ബന്ധപ്പെട്ട് വിവിധ തരം പാക്കേജുകൾ ആരംഭിക്കും."
ജി.എൽ. രാജീവ്
ഡെപ്യൂട്ടി ഡയറക്ടർ, മാർക്കറ്റിംഗ്
കേരള ടൂറിസം വകുപ്പ്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എങ്കിലും വലിയ രീതിയിൽ ആളുകൾ എത്തിത്തുടങ്ങിയിട്ടില്ല. വിദേശത്തു നിന്നുള്ളവർ അന്വേഷണം നടത്തുന്നുണ്ട്.
ജോസ് പ്രദീപ്
സെക്രട്ടറി
കേരള ട്രാവൽ മാർട്ട് സൊസൈറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |