കൊച്ചി: കൊവിഡാനന്തര വിനോദസഞ്ചാരം പുനുരുജ്ജീവിപ്പിക്കാൻ ആവശ്യമായ ദിശാബോധം നൽകുന്ന വിഷയങ്ങൾ കേരള ട്രാവൽ മാർട്ടിലെ സെമിനാറുകൾ ചർച്ച ചെയ്യും. അഞ്ചിന് കൊച്ചിയിൽ ആരംഭിക്കുന്ന കേരള ട്രാവൽ മാർട്ടിൽ രാജ്യത്തെയും വിദേശത്തെയും ടൂറിസം വിദഗ്ദ്ധർ, ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കും.
ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് അർത്ഥവത്തായ ഇടപെടലുകളാണ് ചർച്ച ചെയ്യുകയെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു വി. 'യാത്രകളിലെ മാറുന്ന പ്രവണതകൾ' എന്ന ചർച്ചയിൽ പങ്കെടുക്കും. ഐ.ടി.ബി സി.എസ്.ആർ കമ്മിഷണർ റിക്ക ജീൻ ഫ്രാങ്കോയിസ്, ന്യൂഡൽഹിയിലെ അബർക്രോംബി ആൻഡ് കെന്റ് വൈസ് പ്രസിഡന്റ് ഡോ. അമിത് ശർമ്മ, ഐ.ടി.സി ഫോർച്യൂൺ ഹോട്ടൽസ് ആൻഡ് വെൽക്കം ഹെറിറ്റേജ് മാനേജിംഗ് ഡയറക്ടർ സമീർ എം.സി എന്നിവർ ആറിലെ ചർച്ചയിൽ പങ്കെടുക്കും.
ഗോഡ്‌സ് ഓൺ കൺട്രിവേർഷൻ 2.0, കേരളത്തിലെ ടൂറിസം സാദ്ധ്യതയുള്ള മേഖലകൾ, കേരളം പ്രകൃതിക്കപ്പുറമുള്ള ആകർഷണങ്ങൾ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. ആയുർവേദ ടൂറിസത്തിന്റെ സാദ്ധ്യതകളും ചർച്ച ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ട്രാവൽ മാർട്ട് ഉദ്ഘാടനം ചെയ്യും.
വിനോദസഞ്ചാര മേഖലയിലെ രാജ്യത്തെ ഏറ്റവും വിപുലമായ പ്രസ്ഥാനമാണ് 2000 ൽ രൂപീകൃതമായ കെ.ടി.എം സൊസൈറ്റി. കൊവിഡിനു ശേഷം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് കെ.ടി.എം സൊസൈറ്റി ഊന്നൽ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |