കൊച്ചി: സാധാരണക്കാരായ രോഗികൾക്ക് മികച്ച ചികിത്സയും വിദ്യാർത്ഥികൾക്ക് പഠനസൗകര്യവും ഉറപ്പാക്കാൻ ആവശ്യമായ മുതിർന്ന ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്നതിൽ എറണാകുളം സർക്കാർ മെഡിക്കൽ കോളജിനോട് വീണ്ടും സർക്കാർ അവഗണന. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ ആറുപേർക്ക് വീതം സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നൽകിയെങ്കിലും ഒരാളെപ്പോലും എറണാകുളത്തിന് നൽകിയില്ല.
ജനറൽ മെഡിസിൻ വിഭാഗത്തിൽ സംസ്ഥാനത്തെ മറ്റെല്ലാ മെഡിക്കൽ കോളജുകളിലും പ്രൊഫസർ തസ്തികയിൽ ഒഴിവുകൾ നികത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് പ്രൊഫസർ തസ്തികകളിൽ ഒരെണ്ണം കഴിഞ്ഞ മേയ് മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുണ്ടായിരുന്ന പ്രൊഫസർ വിരമിച്ചതിനെ തുടർന്നുവന്ന ഒഴിവാണ് നികത്താത്തത്. നിരവധി രോഗികൾ നിത്യവുമെത്തുന്ന വിഭാഗമാണ് ജനറൽ മെഡിസിൻ. ഡോക്ടർമാർക്ക് പരിശോധിക്കാവുന്നതിലുമേറെ രോഗികളാണ് നിത്യവും മെഡിക്കൽ കോളേജിലെത്തുന്നത്.
പി.ജി കോഴ്സിനെ
ബാധിച്ചേക്കും
ജനറൽ മെഡിസിനിൽ ബിരുദാനന്തര കോഴ്‌സ് നടത്തുന്ന കോളേജാണ് എറണാകുളത്തേത്. പി.ജി കോഴ്സിൽ മൂന്ന് സീറ്റുകളുമുണ്ട്. പ്രൊഫസർ തസ്തികയിൽ ആവശ്യത്തിന് ആളില്ലാത്തത് കോഴ്‌സിന് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം പോലും നഷ്ടപ്പെടാൻ കാരണമാകും. ഏതാനും വർഷം മുമ്പ് ഒരു അസോസിയേറ്റ് പ്രൊഫസറുടെ കുറവിനെത്തുടർന്ന് പി.ജി. കോഴ്‌സിന്റെ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. കോഴ്‌സ് പാസായ വിദ്യാർത്ഥി ഹൈക്കോടതിയിൽ കേസ് കൊടുത്തതിനെ തുടർന്നാണ് അംഗീകാരം തിരികെ കിട്ടിയത്.
ഒഴിവുകൾ നിരവധി
ഇ.എൻ.ടി വിഭാഗത്തിൽ പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിവർ ഇല്ലാതായിട്ടും മാസങ്ങളായി. ന്യൂറോളജി വിഭാഗത്തിലും പ്രൊഫസറില്ല. ഗൈനക്കോളജി വിഭാഗത്തിൽ പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ച ഡോക്ടർ തൃശൂരിലേയ്ക്ക് സ്ഥലം മാറിപ്പോയി. പകരം നിയമനം ഇതുവരെ നടത്തിയിട്ടില്ല. ഗർഭിണികൾ ഉൾപ്പെടെ നിരവധിപ്പേരാണ് ദിവസവും ഈ വിഭാഗത്തിൽ എത്തുന്നത്.
ചെവി കൊടുക്കാതെ അധികൃതർ
മെഡിക്കൽ കൗൺസിൽ സംഘം കോളജുകളിൽ മുന്നറിയിപ്പില്ലാതെ നടത്തിയാണ് അദ്ധ്യാപകരുടെ കുറവ് പരിശോധിക്കുന്നത്. വിവിധ വകുപ്പുകളിൽ നിരവധി അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് കോഴ്സ് അംഗീകാരത്തെ ബാധിക്കും. ഒപ്പം രോഗികളുടെ ചികിത്സയെയും ബാധിക്കുന്നതായി ജീവനക്കാർ പറഞ്ഞു. ഒഴിവുകൾ നികത്തണമെന്നും ആവശ്യമായ തസ്തികകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്കും മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന കളമശേരി നിയമസഭാ മണ്ഡലത്തിന്റെ പ്രതിനിധിയായ മന്ത്രി പി. രാജീവിനുമുൾപ്പെടെ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്ന മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സംഘടനാ ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |