കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോളേജ് വിദ്യാഭ്യാസത്തിന് എറണാകുളം നഗരത്തിൽ എത്തിയ പട്ടികവർഗ വിദ്യാർത്ഥികൾ ദുരിതത്തിൽ.
മതിയായ താമസസൗകര്യത്തിന്റെ അപര്യാപ്തതയും സാമ്പത്തിക പ്രശ്നങ്ങളും ഭാഷാ പ്രശ്നങ്ങളും പിന്തുണയില്ലായ്മയും പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നിഷേധാത്മക സമീപനവും മൂലം പലരും പഠനം ഉപേക്ഷിച്ച് പോകുന്ന സ്ഥിതിയിലാണ്. നിലനിൽപ്പിനായി സമരരംഗത്തിറങ്ങുകയാണ് വിദ്യാർത്ഥികളുടെ കൂട്ടായ്മ.
പ്രതിസന്ധികൾക്ക്
അറുതിയില്ല
കുറച്ചു വർഷങ്ങളായി വർഷം ശരാശരി 50 പട്ടിക വർഗ കുട്ടികളാണ് വിവിധ കോളേജുകളിൽ അഡ്മിഷൻ നേടുന്നത്. നിലവിൽ125 ഓളം കുട്ടികൾ നഗരത്തിലുണ്ട്. ഇവരിൽ 40 പെൺകുട്ടികൾക്കായി കഴിഞ്ഞ വർഷം പട്ടികവർഗ വികസന വകുപ്പ് ഫോർ ഷോർ റോഡിൽ പോസ്റ്റ്മെട്രിക് ഹോസ്റ്റൽ തുടങ്ങിയത് വലിയ സഹായമായെങ്കിലും പ്രതിസന്ധികൾ തുടരുകയാണ്. ഇതിൽ പ്രധാനം ആലുവയിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെ ഇടപെടലുകളാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഓഫീസറുടെ സിൽബന്ധികളായ നാല് താത്കാലിക ജീവനക്കാരാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും അനാവശ്യമായ നിയന്ത്രങ്ങളും മറ്റും മൂലം കുട്ടികൾ വലയുകകയാണെന്നുമാണ് പരാതി.
ഹോസ്റ്റലുകളില്ലാതെ
ആൺകുട്ടികൾ
ആൺകുട്ടികളുടെ താമസപ്രശ്നമാണ് ഗുരുതരം. പട്ടികജാതി വകുപ്പിന് കീഴിലെ പോസ്റ്റ്മെട്രിക് ഹോസ്റ്റലുളിൽ പട്ടിക വർഗക്കാർക്ക് പത്ത് ശതമാനം സംവരണമുണ്ടെങ്കിലും ഈ സീറ്റുകൾ ലക്ഷദ്വീപിൽ നിന്നുൾപ്പടെയുള്ളവരുടെ പക്കലാണ്.
ആദിശക്തി സമ്മർ സ്കൂൾ എന്ന ആദിവാസി സംഘടനകളുടെ കൂട്ടായ്മ ഒരുക്കുന്ന പേയിംഗ് ഗസ്റ്റ് സംവിധാനങ്ങളിലൂടെയാണ് ആൺകുട്ടികൾ നഗരത്തിൽ നിൽക്കുന്നത്. മുൻകാലങ്ങളിൽ വർഷം 5-10 കുട്ടികൾ മാത്രമാണ് എറണാകുളത്തേക്ക് വിദ്യാഭ്യാസത്തിന് എത്തിയിരുന്നത്. ആദിശക്തി സമ്മർ സ്കൂൾ വിവിധ ആദിവാസി മേഖലകളിൽ നടത്തിയ ഇടപെടലുകളിലൂടെയാണ് കൂടുതൽ കുട്ടികൾ വന്നു തുടങ്ങിയത്. ഇവരുടെ ഹോസ്റ്റൽ പ്രശ്നങ്ങളും ഇഗ്രാന്റ് അലവൻസ്, ലംപ്സം ഗ്രാന്റ്, പോക്കറ്റ് മണി എന്നിവ യഥാസമയം കിട്ടാത്തതും കുട്ടികളെ പ്രതിസന്ധിയിലാക്കുകയാണ്.
സർക്കാർ-ഇതര സ്ഥാപനങ്ങൾ നടത്തുന്ന ഹോസ്റ്റലുകളിൽ താമസിക്കുന്ന സർക്കാർ സഹായം 3,500 രൂപ മാത്രമാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് ആദിശക്തി സമ്മർ സ്കൂളിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ പട്ടികവർഗ വിദ്യാർത്ഥികൾ ഇന്ന് സമര രംഗത്തിറങ്ങുന്നുണ്ട്.
ആവശ്യങ്ങൾ
🔹ആദിവാസി വിദ്യാർത്ഥികളെ സഹായിക്കേണ്ടതിന് പകരം അവരെ ഉപദ്രവിക്കുന്ന ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആർ. അനൂപിനെ സ്ഥലം മാറ്റുക.
🔹എറണാകുളം നഗരത്തിലും ഇതര ജില്ലകളിലും പ്രവേശനം നേടുന്ന പട്ടികവർഗവിദ്യാർത്ഥികൾക്ക് പിന്തുണ നൽകാൻ സമഗ്രമായ പദ്ധതി തയ്യാറാക്കുക.
🔹പട്ടികവർഗ ആൺകുട്ടികൾക്കായി താത്കാലിക കെട്ടിടത്തിലെങ്കിലും സർക്കാർ ഹോസ്റ്റൽ ഉടൻ ആരംഭിക്കുക
🔹പോസ്റ്റ് മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥിനികൾക്ക് ട്യൂഷൻ ക്ലാസുകളും മറ്റും വിലക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുക. വാർഡനെ മറികടന്ന് ഹോസ്റ്റൽ ഭരണം അവസാനിപ്പിക്കുക.
🔹ഹോസ്റ്റൽ പ്രവേശന സമയം വൈകിട്ട് 6 മണിയാക്കിയതാണ് എട്ട് മണിയാക്കി പുന:സ്ഥാപിക്കുക.
🔹കുട്ടികൾ ഡ്രോപ്പ് ഔട്ട് ആവുന്ന സാഹചര്യത്തെക്കുറിച്ചും മെന്ററിംഗോ/ ഗൈഡൻസോ/ ട്യൂഷനോ നൽകാത്ത സാഹചര്യത്തെക്കുറിച്ചും അന്വേഷിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |