SignIn
Kerala Kaumudi Online
Friday, 25 July 2025 5.56 PM IST

മൂന്നാർ രാജപാത, മാങ്കുളം ഹൈവേ മലയോരത്ത് അതി​ജീവനപോരാട്ടം

Increase Font Size Decrease Font Size Print Page
munnar-road

കൊച്ചി: പഴയ ആലുവ- മൂന്നാർ രാജപാത, ആറാംമൈൽ - കുറത്തിക്കുടി - മാങ്കുളം മലയോര ഹൈവേ വിഷയങ്ങളിൽ വനം വകുപ്പ് നിലപാടിനെതിരെ കുട്ടമ്പുഴയിലും മാങ്കുളത്തും പ്രതിഷേധം പുകയുന്നു. പാതയിലൂടെ ഗതാഗതം അനുവദി​ക്കി​ല്ലെന്ന നി​ലപാടി​ലാണ് വനം വകുപ്പ്.

ഇക്കോ സെൻസിറ്റീവ് സോൺ വിഷയത്തിൽ ഉറഞ്ഞുതുള്ളി നിൽക്കുന്ന മലയോര മേഖലയിൽ എരിതീയിൽ എണ്ണയെന്ന പോലെ വനംവകുപ്പിന്റെ നിലപാട്. ഇക്കോ സെൻസിറ്റീവ് സോൺ നടപ്പിലായാൽ കർഷകരെ കുടിയൊഴിപ്പിക്കുമെന്ന വാദത്തിന് ശക്തിപകരാനും വനം വകുപ്പിന്റെ നടപടി കാരണമായിട്ടുണ്ട് .

രാജ്യത്തെ നിരവധി വന്യജീവി സങ്കേതങ്ങളിലൂടെ കർശനമായ വന നിയമങ്ങൾക്ക് വിധേയമായി രാപ്പകൽ ഗതാഗതം അനുവദിക്കുമ്പോഴാണ് പതിറ്റാണ്ടുകൾ ഉപയോഗിച്ചിരുന്ന മലയോരപാത ഏകപക്ഷീയമായി കെട്ടിയടച്ചത്.

1960ലാണ് നേര്യമംഗലം ആറാംമൈലിൽ നിന്ന്
പഴംമ്പള്ളിച്ചാൽ - മാമലക്കണ്ടം - ഏളംപ്ലാശേരി - ആവറുകുട്ടി - കുറത്തികുടി വഴി മാങ്കുളത്തിന് റോഡ് നിർമ്മിച്ചത്. കോതമംഗലത്ത് നിന്ന് ഇതുവഴി 49 കിലോമീറ്റർ യാത്രചെയ്താൽ മാങ്കുളം പള്ളി സിറ്റിയിൽ എത്താം.

മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മലയോര ഹൈവേയിൽ ഉൾപ്പെടുത്തുകയും പിന്നീടു വന്ന വി.എസ്. സർക്കാരിന്റെ കാലത്ത് എളംപ്ലാശേരി വരെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തതാണ്.

രണ്ടാംഘട്ട നിർമ്മാണത്തിന് 5.5 കോടിരൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായപ്പോൾ വനം വകുപ്പ് തടസ വാദം ഉന്നയിച്ച് എളംപ്ലാശേരി മുതൽ മാങ്കുളം വരെയുള്ള ഗതാഗതം തടഞ്ഞു. അതിനുശേഷം കുട്ടമ്പുഴ മേഖലയിൽ നിന്നുള്ള നാട്ടുകാരുടെ വാഹനങ്ങൾ ഇതുവഴി കടത്തിവിടുന്നുമില്ല.

എളുപ്പവഴി തടസപ്പെട്ടതോടെ കോതമംഗലത്ത് നിന്ന് മാങ്കുളത്ത് എത്താൻ നേര്യമഗംലം- അടിമാലി വഴി 80 കിലോമീറ്റർ യാത്ര ചെയ്യണം. 12,000 ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണ് മാങ്കുളം. ഇതിനിടെ 300 വർഷത്തിലേറെ പഴക്കമുള്ള കുറത്തിക്കുടി ഉൾപ്പെടെ നിരവധി ആദിവാസി കോളനികളുമുണ്ട്.

വനമേഖലയിലൂടെ കടന്നുപോകുന്ന ആലുവ - മൂന്നാർ പി.ഡബ്ല്യു.ഡി റോഡ് 1820 ൽ നിർമ്മിക്കപ്പെട്ടതാണ്. എറണാകുളം- ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയിൽ വലിയ മുതൽ കൂട്ടാകുമായിരുന്നു. അടിമാലി കല്ലാർ വഴിയുള്ള മൂന്നാർ റോഡിൽ പ്രകൃതിക്ഷോഭങ്ങളും മറ്റുമുണ്ടാകുമ്പോൾ ഒരു സമാന്തര സംവിധാനമായും രാജപാത ഉപയോഗിക്കാൻ സാധിക്കുമായിരുന്നു.

14നും 15നും പ്രതി​ഷേധം

ഇരു റോഡുകളും തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ടും മലയോരമേഖലയിലെ വനംവകുപ്പിന്റെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ 14ന് കുട്ടമ്പുഴയിലും ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റിന്റെ നേതൃത്വത്തിൽ 15ന് മാങ്കുളത്തും പ്രതിഷേധറാലിയും ജനകീയ കൺവെൻഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ സൂചന സമരത്തിനുശേഷം പ്രക്ഷോഭം ശക്തമാക്കുമെന്നും ഇരു റോഡുകളും ബലമായി തുറക്കുമെന്നുമാണ് നാട്ടുകാരുടെ പ്രഖ്യാപനം.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.