കണ്ണൂർ: ഫെബ്രുവരി പാതിയോകുമ്പോഴേക്കും ജില്ലയിലെ ജലാശയങ്ങളും പുഴകളും വരണ്ടു തുടങ്ങിയത് കടുത്ത വരൾച്ചയുടെ മുന്നറിയിപ്പായി . മലയോരമേഖലയിൽ പുഴകൾ ഏറെക്കുറെ വരണ്ടു തുടങ്ങി. ഇവിടങ്ങളിൽ തടയണകളില്ലാത്ത പുഴകളിൽ നീരൊഴുക്ക് പേരിനു മാത്രം.
പുഴയിലെ പാറക്കൂട്ടങ്ങൾക്കിടയിലും ചില ഒറ്റപ്പെട്ട കയങ്ങളിലും മാത്രമാണ് വെള്ളക്കെട്ടുകളുള്ളത്. വേനൽ കടുത്തതോടെ കർഷകരും ആശങ്കയിലാണ്. മലയോരത്തെ തോടുകളും കുളങ്ങളും കിണറുകളും വറ്റിത്തുടങ്ങി. പ്രധാന ജല സ്രോതസുകളായ ചീങ്കണ്ണിപ്പുഴ, ബാവലി , കാഞ്ഞിരപ്പുഴ, കക്കുവ പുഴ, പാലപ്പുഴ എന്നിവിടങ്ങളിൽ ജലവിതാനം താഴ്ന്നിട്ടുണ്ട്.കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ പദ്ധതികൾക്ക് ആശ്രയിക്കുന്ന ബാവലി പുഴയും, ചീങ്കണ്ണിപ്പുഴയുംമെലിഞ്ഞുണങ്ങിയതും വലിയ ഭീഷണി സൃഷ്ടിക്കുകയാണ്.
പാണപ്പുഴയും മാതമംഗലം പുഴയും സംഗമിക്കുന്ന വണ്ണാത്തിപ്പുഴയിൽ നീരൊഴുക്കു പെട്ടെന്നു കുറഞ്ഞു. എന്നാൽ മീങ്കുഴി, പാറക്കടവ് ചെക്ക്ഡാമും തടയണകളും അടച്ചതിനാൽ പുഴയിൽ ഇപ്പോൾ വെള്ളം ഉണ്ട്. ഒട്ടേറെ വീട്ടുകാരും പരിയാരം മെഡിക്കൽ കോളജും വെള്ളത്തിനായി ആശ്രയിക്കുന്ന പുഴയാണിത്. മണക്കടവ്, ആലക്കോട്, കരുവഞ്ചാൽ പുഴകളിലെ നീരൊഴുക്ക് നന്നേ കുറഞ്ഞു.
വേനൽ പ്രതിസന്ധിക്ക് പുറമെ പുഴകളിലെ വ്യാപക പമ്പിംഗും വരൾച്ചക്ക് ആക്കം കൂട്ടുന്നു. വരൾച്ച തടയാൻ പുഴകളിൽ വ്യാപകമായി കൂടുതൽ തടയണകൾ നിർമ്മിച്ച് ജലവിതാനം ഉയർത്തുകയാണ് പോംവഴി.
എങ്ങനെ കൃഷി ചെയ്യും
പുഴയോരത്തു പല സ്ഥലത്തും പച്ചക്കറി, നേന്ത്രവാഴ കൃഷി ചെയ്യുന്നവരാണ് പലരും. അഞ്ചരക്കണ്ടി പുഴയെയും വിവിധ തോടുകളെയും ആശ്രയിച്ചാണ് ചക്കരക്കൽ മേഖലയിലെ കർഷകർ കൃഷി ആവശ്യത്തിനുള്ള വെള്ളം ലഭ്യമാക്കുന്നത്. എന്നാൽ ഇത്തരം ജലാശയങ്ങളിൽ നിന്ന് അകന്നു കൃഷി ചെയ്യുന്നവർ ഏറെ പ്രതിസന്ധിയിലാണ്. ഗ്രാമീണ മേഖലകളിൽ തടയണകൾ നിർമ്മിച്ച് വെള്ളം തടഞ്ഞു നിർത്താനും ആവശ്യത്തിന് ഉപയോഗിക്കാനും സൗകര്യം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇരിക്കൂർ പുഴയിൽ നീരൊഴുക്കു നാമമാത്രമാണ്. പയ്യാവൂർ, ഏരുവേശി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന മിക്ക നീരുറവകളും വരണ്ടു തുടങ്ങി.
പഠിക്കണം മെരുവമ്പായിയുടെ പാഠം
മറ്റിടങ്ങളിൽ പുഴകൾ മെലിയുമ്പോൾ കൂത്തുപറമ്പ് മെരുവമ്പായി പുഴ ജലസമൃദ്ധമായി തുടരുന്നത് കണ്ടുപഠിക്കേണ്ട പാഠമാണ്. തടയണ നിർമ്മിച്ച് ജല സംഭരണം നടത്തിയാണ് മെരുമ്പായി പുഴയുടെ ജലസമൃദ്ധിക്ക് പിന്നിൽ. മാങ്ങാട്ടിടം പഞ്ചായത്തിലെ ജനങ്ങൾക്ക് ശുദ്ധജലമെത്തിക്കുന്ന പദ്ധതിയുടെ പമ്പ് ഹൗസ് ഇവിടെയാണ്. കണ്ടംകുന്ന് ജലവിതരണ പദ്ധതിയുടെ പമ്പിങ് സ്റ്റേഷന് സമീപമാണ് തടയണ നിർമ്മിച്ച് ജലസംരക്ഷണം നടത്തിയത്. പുഴയിൽ നീർവേലിയിലും ആയിത്തറയിലുമെല്ലാം പഞ്ചായത്തിന്റെയും ജനകീയ കമ്മിറ്റികളുടെയും തടയണകളുണ്ട്. തടയണ കെട്ടിയുള്ള ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടംകുന്ന്, നീർവേലി, ആയിത്തറ മേഖലയിലെ വീട്ടുകിണറുകളിൽ യഥേഷ്ടം വെള്ളമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |