കണ്ണൂർ: കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ലാബ് ടെക്‌നീഷ്യൻമാരുടെ നിയമനം പകുതിപോലുമായില്ല. ജില്ലയിൽ ലിസ്റ്റിലുൾപ്പെട്ട 94 പേരിൽ 32 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 2020 മേയ് മാസത്തിനുശേഷം ഈ പട്ടികയിൽ നിന്നും യാതൊരു നിയമനവും നടന്നിട്ടില്ലെന്നാണ് ആക്ഷേപം. കാസർകോട് ജില്ലയിൽ 89 പേർ ഉൾപ്പെട്ട റാങ്ക് പട്ടികയിൽ നിയമനം ലഭിച്ചതു 34 പേർക്കാണ്. ഇരുജില്ലയിലുമായി 117 പേരാണ് നിലവിൽ പ്രതീക്ഷിച്ച ജോലി ലഭിക്കാതെ ആശങ്കയിലായത്.
റാങ്ക് പട്ടിക നിലവിൽ വന്നതിനുശേഷം വിരമിക്കൽ, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയിലൂടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് നിയമനം നൽകുന്നില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ ചോദ്യം. കണ്ണൂരിൽ 111 ലാബ് ടെക്‌നീഷ്യൻ തസ്തികയാണുള്ളത്.
ആരോഗ്യവകുപ്പിനു കീഴിൽ അധികതസ്തിക സൃഷ്ടിക്കുന്നതിന് കണ്ണൂരിൽ നിന്ന് 150 പ്രൊപ്പോസലും കാസർകോട് നിന്ന് 72 പ്രൊപ്പോസലും ആരോഗ്യവകുപ്പിലേക്ക് നൽകിയിട്ടുണ്ട്. ഇതൊന്നും സർക്കാർ അനുവദിച്ചിട്ടില്ല. സംസ്ഥാനത്താകെ 1518 പ്രൊപ്പോസലുകളാണ് നൽകിയത്. എന്നാൽ പ്രഖ്യാപിച്ച 1200 തസ്തികളിൽ ഒരു ലാബ് ടെക്‌നീഷൻ തസ്തികപോലും സൃഷ്ടിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
2018 ജൂലായിലാണു ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് 2 പരീക്ഷ കഴിഞ്ഞത്. 2020 മാർച്ച് 26ന് ലിസ്റ്റ് നിലവിൽ വന്നു. എന്നാൽ രണ്ടുവർഷം പിന്നിടുമ്പോഴും നിയമനം എങ്ങുമെത്തിയില്ല. ഈ മാസം കാലാവധി അവസാനിക്കാനിരിക്കെ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് ഉദ്യോഗാർത്ഥികൾ.
തിരിച്ചടിയായി സീനിയർ ലാബ് ടെക്‌നീഷ്യൻ തസ്തിക
2022 മേയ് 31 വരെ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് രണ്ട് തസ്തികയുടെ എണ്ണം 56 ഉം ഗ്രേഡ് ഒന്ന് 55 ഉം ആയിരുന്നു. എന്നാൽ പുതിയ സീനിയർ ലാബ് ടെക്‌നീഷ്യൻ തസ്തിക സൃഷ്ടിച്ചതോടെ ഗ്രേഡ് രണ്ട് 44 എണ്ണവും ഗ്രേഡ് ഒന്ന് 45 എണ്ണവുമായി ചുരുങ്ങി. സീനിയർ ലാബ് ടെക്‌നീഷ്യൻ തസ്തികയുടെ എണ്ണം 22 ഉം ആയി. ജില്ലയിൽ 56 ലാബ് ടെക്‌നിഷ്യൻ എൻട്രി കേഡർ തസ്തികയുള്ളത് നിലവിൽ 44 ആയും ചുരുങ്ങി.
ഏറെ കഷ്ടപ്പെട്ടാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്.എന്നാൽ നിലവിൽ കാലാവധി അവസാനിക്കാറായിട്ടും നിയമനം നൽകുന്നില്ല.സർക്കാർ ആവശ്യമായ നടപടിയെടുത്തേ മതിയാകൂ
ഉദ്യോഗാർത്ഥി,കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |