നടൻ കലാഭവൻ നവാസിന്റെ മരണത്തെക്കുറിച്ച് പരാമർശം നടത്തിയ നടൻ ആസിഫ് അലിക്കെതിരെ വ്യാപക വിമർശനം. ചോറ്റാനിക്കരയിലെ ഹോട്ടലില്‍ വച്ച് വെള്ളിയാഴ്ച രാത്രിയാണ് കലാഭവൻ നവാസ് മരണപ്പെട്ടത്. രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. സിനിമാലോകവും ആരാധകരും നവാസിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ്. ഇതിനിടെയാണ് ആസിഫിന്റെ പരാമർശം. ഒരു പരിപാടിയിൽ ഇതിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് നിശ്ചയിക്കാൻ ആർക്കും സാധിക്കില്ലെന്നും അതിനാൽ ഉള്ള സമയം നല്ലപോലെ ജീവിക്കണമെന്നുമാണ് ആസിഫ് പറയുന്നത്.
'ഈയ്യൊരു അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിയില്ല. ഞങ്ങളുടെയൊക്കെ സഹപ്രവര്‍ത്തകനും പ്രിയപ്പെട്ടവനുമായിരുന്ന കലാഭവന്‍ നവാസിക്ക ഇന്നലെ രാത്രി മരണപ്പെട്ടു. വളരെ ഷോക്കിംഗ് ആയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിന്നെല്ലാം മനസിലാക്കാന്‍ സാധിക്കുന്നത്, ജീവിതത്തില്‍ എന്താണ് അടുത്തതായി സംഭവിക്കാന്‍ പോകുന്നത് നമുക്കറിയില്ല എന്നതാണ്. കഴിഞ്ഞ കുറേ ദിവസങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചൊരു ലൊക്കേഷനില്‍ ഉണ്ടായിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല ഇനി അദ്ദേഹത്തെ കാണില്ലെന്ന്. അത്രേയും അസ്ഥിരമാണ് ജീവിതം. നമുക്ക് ചെയ്യാനുള്ള കാര്യം ഒന്ന് മാത്രമാണ്. ഉള്ള സമയം അടിപൊളിയാക്കുക'- എന്നാണ് ആസിഫ് പറഞ്ഞത്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്.
'ആദരാഞ്ജലി പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ഇമ്മാതിരി മോട്ടിവേഷൻ, ദുഃഖ വാർത്ത ചേർത്ത് പറയേണ്ടിയിരുന്നില്ല', 'അവിടെ ഒരാൾ മരണപ്പെട്ടു കിടക്കുന്നു, ആ മനുഷ്യനുവേണ്ടി ഒരു ആദരാഞ്ജലി പറഞ്ഞിരുന്നെങ്കിൽ ഇല്ലെങ്കിൽ എല്ലാവർക്കും പ്രാർത്ഥിക്കാം എന്ന് പറയുകയാണെങ്കിൽ എത്ര നന്നായിരുന്നു. പകരം അടിപൊളിയാക്കാം എന്ന്', ' കഷ്ടം ഇങ്ങനെ ആണോ പ്രസന്റ് ചെയ്യെണ്ടേ', 'ആസിഫ് താങ്കളോട് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു, പക്ഷേ ഇത് വളരെ മോശം ആയിപ്പോയി', ' ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ. മരിച്ചിട്ട് മൂന്ന് ദിവസം പോലും ആയിട്ടില്ല. ആ കുടുംബം എങ്ങനെയാടോ ഇതൊക്കെ ഉൾകൊള്ളുക', 'സഹപ്രവർത്തകൻ മരണപ്പെട്ടു കിടക്കുന്നു. ഞാൻ വിചാരിച്ചു നവാസിനു വേണ്ടി പ്രാർത്ഥിക്കാനാ പറയുക എന്ന് പിന്നെ അടിച്ചു പൊളിക്കാൻ അല്ലെ'- ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |