തളിപ്പറമ്പ്: പെരുഞ്ചെല്ലൂർ സംഗീത സഭയിൽ കർണ്ണാടക സംഗീതത്തിന്റെ പെരുമഴയാൽ ആധുനിക തളിപ്പറമ്പിന്റെ രാജശില്പി കമ്പനിസ്വാമി പി. നീലകണ്ഠ അയ്യരുടെ 129 -ാം ജന്മവാർഷികാഘോഷം. പ്രശസ്ത ഗായകരും സംഗീത സംവിധായകരുമായ എം.ജയചന്ദ്രനും കാവാലം ശ്രീകുമാറും ചേർന്ന് അവതരിപ്പിച്ച കച്ചേരി സംഗീതാസ്വാദകരെ മറ്റൊരു ലോകത്തെത്തിച്ചു. ഇടപ്പള്ളി അജിത് കുമാർ (വയലിൻ), മാവേലിക്കര ആർ.വി രാജേഷ് (മൃദംഗം), കോട്ടയം ഉണ്ണികൃഷ്ണൻ (ഘടം), പയ്യന്നൂർ ഗോവിന്ദ പ്രസാദ് (മോർസിംഗ്) എന്നിവരും ഇവർക്കൊപ്പം ചേർന്നപ്പോൾ അവിശ്വസനീയമായ ഒരു അനുഭൂതിയാണ് ലഭ്യമായത്.
പെരുഞ്ചെല്ലൂർ സംഗീത സഭയുടെ 62 - ാം കച്ചേരി ഇരുവരുടെയും മികച്ച ശബ്ദസമന്വയം കൊണ്ട് അത്യന്തം ആസ്വാദ്യകരമായി. 'അഖിലാണ്ഡേശ്വരി രക്ഷമാം" എന്ന മുത്തുസ്വാമി ദീക്ഷിതർ കൃതിയോടെ കച്ചേരി ആരംഭിച്ചു . കാനഡ രാഗത്തിലെ സ്വാതി തിരുനാൾ രചിച്ച 'മാമവസധാ ജനനീ" കർണാടക സംഗീത പ്രേമികൾക്ക് ഒരു ശ്രവണ വിരുന്ന് തന്നെയായി. കാവാലം നാരായണപ്പണിക്കർ രചിച്ചു സംഗീതം ചിട്ടപ്പെടുത്തിയ 'ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം" എന്ന നാടൻ പാട്ട് സദസ്സ് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. ചെറുകഥാകൃത്ത് ടി. പദ്മനാഭൻ മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തെ പെരുഞ്ചെല്ലൂർ സംഗീതസഭ ആദരിച്ചു. കലാകാരന്മാരെ ജഡ്ജ് സോമൻ കനക്കീൽ ആദരിച്ചു. ഡ്രാമ ജൂനിയേർസ് റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവച്ച നാല് വയസു പ്രായമായ കൊച്ചു കലാകാരി റാണിയ രഫീഖ്നെയും ആദരിച്ചു. ഗണപതി ഹോമം, ശാസ്താപ്രീതി, കാവടി പാനക പൂജ എന്നിവയും പി. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ നടന്നു. കമ്പനി സ്വാമിയുടെ ചെറുമകനും പ്രകൃതി വന്യജീവി സംരക്ഷകനും പെരുഞ്ചെല്ലൂർ സംഗീതസഭ സ്ഥാപകനുമായ വിജയ് നീലകണ്ഠൻ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |