കണ്ണൂർ: കണ്ണൂർ കാസർകോട് മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ പാർട്ടിയുടെ മുഖമായി നിൽക്കുന്ന ജില്ലാസെക്രട്ടറിമാരെ ഇറക്കിയ പരീക്ഷണം പാടേ പാളി. ജനാഭിപ്രായം അനുകൂലമാക്കാൻ സാധിക്കാതെ ഇതുവരെ പാർട്ടി പിന്നിൽ പോകാത്ത നിയോജകമണ്ഡലങ്ങളടക്കം യു.ഡി.എഫിന് അടിയറ വെക്കുകയായിരുന്നു ഇക്കുറി.സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്റെ ആസൂത്രണമായിരുന്നു ജില്ലാസെക്രട്ടറിമാരെ ഇറക്കിയുള്ള പരീക്ഷണത്തിന് പിന്നിലെന്നാണ് വിവരം.
കാസർകോട് എം.വി ബാലകൃഷ്ണൻ, കണ്ണൂരിൽ എം.വി ജയരാജൻ എന്നത് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശമായിരുന്നു. ഇതേ സാഹചര്യത്തിൽ മുൻപ് മത്സരിച്ച പി. ജയരാജനെപ്പോലെ ജില്ലാസെക്രട്ടറി സ്ഥാനം തിരിച്ചുകിട്ടാത്ത സാഹചര്യമുണ്ടായിട്ടില്ലെങ്കിലും തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ തിരിച്ചടിയാണ് എം.വി.ജയരാജനും എം.വി. ബാലകൃഷ്ണനും നേരിട്ടത്.
ദീർഘകാലം കാസർകോട് ജില്ലാസെക്രട്ടറിയായി നിൽക്കുന്ന എം.വി ബാലകൃഷ്ണന് പാർട്ടി വോട്ടുകൾ പോലും പ്രതീക്ഷിച്ചത്ര കിട്ടിയില്ല. പാർട്ടി കോട്ടകളായ തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും പിന്നിലായി പോകുകയും ചെയ്തു. ഇതിൽ തൃക്കരിപ്പൂർ സ്വന്തം മണ്ഡലമായിട്ടും പതിനായിരത്തോളം വോട്ടിന് ഇതാദ്യമായി പിന്നിൽ പോകുകയും ചെയ്തു.കണ്ണൂരിലാകട്ടെ പാർട്ടിയുടെ ശക്തി ദുർഗങ്ങളായ ധർമ്മടം, മട്ടന്നൂർ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് നേരിയ ലീഡ് മാത്രമാണ് എം.വി.ജയരാജന് നേടാനായത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതിനിധീകരിക്കുന്ന തളിപ്പറമ്പിൽ കെ.പി.സി.സി അദ്ധ്യക്ഷനായ കെ.സുധാകരൻ 8787 വോട്ടുകളാണ് നേടിയത്. അരലക്ഷത്തിലേറെ വോട്ടുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിജയിച്ച ധർമ്മടത്ത് 2616 വോട്ടിന്റെ നേരിയ ലീഡ് മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. കെ.കെ.ശൈലജ അറുപതിനായിരത്തിലേറെ ഭൂരിപക്ഷം നേടിയ മട്ടന്നൂരിൽ 3034 വോട്ടിന്റെ ഭൂരിപക്ഷം മാത്രം.
അടിയിലെത്താതെ ആസൂത്രണം
കണ്ണൂർ,കാസർകോട് മണ്ഡലങ്ങളിൽ ഏറ്റവും ശക്തിയുള്ള പാർട്ടി സി.പി.എം. തന്നെയാണ്. എന്നാൽ മുതിർന്ന നേതാക്കൾ തന്നെ സ്ഥാനാർത്ഥികളായിട്ടും അണികളിൽ ഇക്കുറി ആവേശം പ്രകടമായിരുന്നില്ല. തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വ്യക്തമായ ആധിപത്യം പുലർത്തുന്ന പാർട്ടിക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ നല്ലൊരു മത്സരം പോലും കാഴ്ചവെക്കാൻ കഴിയാത്തത് ആലോചനാവിഷയമാകും.
തെറ്റു തിരുത്താൻ അന്ന് ഗൃഹസന്ദർശനം
തോൽവി പഠിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നുമാണ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞത്. 2019ലെ തിരഞ്ഞെടുപ്പ് ആഘാതത്തിൽ നിന്ന മോചനം നേടി തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ നടത്തിയ ശ്രമം ആവർത്തിക്കാനാണ് സാദ്ധ്യത. 2019ലെ തോൽവിക്ക് ശേഷം പാർട്ടി പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി ജനങ്ങൾക്ക് പറയുള്ളത് കേട്ടിരുന്നു. പരമ്പരാഗതമായി കിട്ടുന്ന വോട്ടുകൾ നഷ്ടമായ പശ്ചാത്തലത്തിൽ ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനാവശ്യമായ ഇടപെടലുകൾ അന്ന് നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |