വെള്ളിയാഴ്ച മാത്രം കണ്ണൂർ,കാസർകോട് ജില്ലകളിലെ റോഡുകളിൽ പൊലിഞ്ഞത് അഞ്ച് യുവാക്കളുടെ ജീവൻ
കണ്ണൂർ:എ.ഐ ക്യാമറ ഉൾപ്പെടെ സ്ഥാപിച്ചിട്ടും വാഹനാപകടങ്ങളുടെ എണ്ണത്തിൽ കുറവില്ല. മഴക്കാലമായതോടെ അപകടങ്ങളുടേയും ജീവാപായങ്ങളുടെയും എണ്ണത്തിൽ വൻവർദ്ധനവാണ് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച മാത്രം അഞ്ച് യുവാക്കളാണ് കണ്ണൂരും കാസർകോടുമായി ബൈക്കപകടങ്ങളിൽ മരിച്ചത്. മഴയും ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായുള്ള അസൗകര്യങ്ങളുമൊക്കെയായി റോഡിന്റെ പരിമിതി കണക്കിലെടുക്കാതെയുള്ള വേഗതയാണ് ഇതിൽ മിക്ക മരണങ്ങൾക്കും കാരണമായിട്ടുള്ളത്.
മഴ കനക്കുന്നതോടെ വാഹനയാത്രക്കാർ ഏറെ ശ്രദ്ധിക്കണമെന്ന നിർദേശവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. ബൈക്ക് യാത്രികരാണ് കൂടുതലായും മഴക്കാലത്ത് കൂടുതലും അപകടത്തിൽപ്പെടുന്നത്.ടിപ്പർ ലോറികളുടെ മരണപ്പാച്ചിലും അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ കണ്ണൂർ ജില്ലയിൽ ടിപ്പർ ലോറിയിടിച്ച് മാത്രം ഏഴ് പേർ മരിച്ചു.
കഴിഞ്ഞത് ദുഃഖവെള്ളി
തൃക്കരിപ്പൂർ തെക്കുമ്പാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തൃക്കരിപ്പൂർ മെട്ടമ്മൽ ഈസ്റ്റ് സ്വദേശി സുഹൈൽ (25), പയ്യന്നൂർ പെരുമ്പ സ്വദേശി ഷാനിബ് (26) ,നീലേശ്വരം പാലായി വളവിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് കയ്യൂർ ഐ.ടി.ഐ വിദ്യാർത്ഥി ഉദുമ ബാരയിലെ ജ്യോതിഷിന്റെയും മിനിയുടെയും മകൻ വിഷ്ണു(18), കണ്ണൂർ പുതിയതെരുവിൽ ബൈക്കിൽ ബസിടിച്ച് കാരക്കുണ്ട് എം.എം.കോളേജ് വിദ്യാർത്ഥി മുഹ്സിൻ കമ്പിൽ,പിലാത്തറ മാതമംഗലം റോഡിൽ സ്കൂട്ടിയിൽ നിന്ന് തെറിച്ചുവീണ് ശരീരത്തിൽ കാർ കയറിയിറങ്ങിയുണ്ടായ അപകടത്തിൽ കണ്ടോന്താർ ചെങ്ങളത്തെ വി.വി സുരേഷ് (45) എന്നിവർക്കാണ് വെള്ളിയാഴ്ച ജീവൻ നഷ്ടമായത്.
അവസാന രണ്ടുമാസങ്ങളിൽ (കണ്ണൂർ)
മാസം അപകടം മരണം പരിക്ക്
ഏപ്രിൽ 333 - 30 -303
മേയ് 300- 25 -250
കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ മാത്രം മരണം 23
അപകടകാരണങ്ങൾ ഇവ
അശ്രദ്ധമായ ഡ്രൈവിംഗ്
ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കുക
ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര
മോശമായ റോഡുകൾ
കേൾക്കുന്നില്ല സേഫ് കേരളയേയും
അപകടങ്ങൾ കുറയ്ക്കാൻ നിയമങ്ങൾ കർശനമാക്കുക എന്ന ലക്ഷ്യത്തോടെ സേഫ് കേരള പദ്ധതിയിൽ സംസ്ഥാനത്തുടെനീളം 726 എ.ഐ കാമറകൾ സ്ഥാപിച്ചിരുന്നു. ട്രാഫിക് നിയലംഘനം നടത്തിയാൽ ഉടനടി പിഴ ഈടാക്കുമെന്നതിനാൽ ജനങ്ങൾ ഹെൽമറ്റ് ധരിക്കുന്നതുപോലെയുള്ള എല്ലാ നിയമങ്ങളും ഒരു പരിധിവരെ അനുസരിച്ചു. എന്നാൽ ഒരു വർഷം പിന്നിട്ടപ്പോൾ പദ്ധതിയുടെ കാര്യക്ഷമത കുറഞ്ഞിട്ടുണ്ട്.
അപകടത്തിലേക്ക് ക്ഷണിച്ച് ഡിവൈഡറുകളും
റോഡ് അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് നിർമിച്ച ഡിവൈഡറുകൾ അപകടത്തിനു കാരണമാകുന്നതും കുറവല്ല. റിഫ്ളക്ടറുകൾ മങ്ങി നിൽക്കുന്നതിനാൽ ഡിവൈഡറുകൾ ഡ്രൈവറുടെ ശ്രദ്ധയിൽ പെടാത്തതാണ് ഇതിന് കാരണം.കൂടുതൽ റിഫ്ളക്ടറുകൾ സ്ഥാപിക്കാനും രാത്രിയിലും കാണാവുന്ന തരത്തിൽ ഫ്ളൂറസന്റ് പെയിന്റ് അടിക്കാനും നിർദ്ദേശമുണ്ടെങ്കിലും നടപ്പായിട്ടില്ല.ആറുവരി പാതയുടെ വികസനം പൂർത്തിയാകുന്നതു വരെ നിലവിലെ ദേശീയപാതയിലെ അറ്റകുറ്റപ്പണി നടത്തേണ്ടത് ദേശീയപാത നിർമാണം കരാറെടുത്ത കമ്പനിയാണ്.
മഴയിൽ വേണം കൂടുതൽ ശ്രദ്ധ
റോഡിൽ വാഹനങ്ങൾ പുറംതള്ളുന്ന എണ്ണത്തുള്ളികൾ മഴയിൽ അപകടക്കെണികളാകും. പരമാവധി പതുക്കെ വാഹനം ഓടിക്കുക
സ്റ്റിയറിംഗ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും
ബ്രേക്ക് ഉപയോഗം പരമാവധി കുറച്ച് ആക്സിലറേറ്ററിൽ നിന്ന് കാലെടുത്ത് വേഗം നിയന്ത്രിക്കുന്നത് സുരക്ഷിതം
തേയ്മാനം കൂടുമ്പോൾ ഗ്രിപ്പ് കുറയുമെന്നതിനാൽ മഴക്കാലത്തിനു മുമ്പ് ടയറിന്റെ നിലവാരം പരിശോധിക്കണം
അലൈൻമെന്റും വീൽ ബാലൻസിംഗും കൃത്യമാക്കണം
ടയറിലെ വായുമർദ്ദം നിശ്ചിത അളവിൽ നിലനിർത്തണം.
യാത്ര തുടങ്ങുന്നതിനു മുമ്പ് ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വൈപ്പർ, ഹാൻഡ് ബ്രേക്ക്, തുടങ്ങിയവയുടെ പ്രവർത്തനം പരിശോധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |