SignIn
Kerala Kaumudi Online
Wednesday, 25 February 2026 3.53 AM IST

മലയോര രാഷ്ട്രീയം ഹൈവോൾട്ടേജിൽ ശ്രദ്ധാകേന്ദ്രമായി പേരാവൂർ,ഇരിക്കൂർ

Increase Font Size Decrease Font Size Print Page
election

കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷൻ അഡ്വ.സണ്ണി ജോസഫ് നിലവിൽ പ്രതിനിധീകരിക്കുന്ന പേരാവൂരും സജീവ് ജോസഫ് കഴിഞ്ഞ തവണ വിജയിച്ച ഇരിക്കൂറിലും രാഷ്ട്രീയതാപ നില ഉയരുന്നു. രണ്ടിടത്തും സിറ്റിംഗ് എം.എൽ.എമാർ യു.ഡി.എഫിന് വേണ്ടി ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പാണ്.എന്നാൽ കെ.കെ.ശൈലജയെ പോലുള്ളവരുടെ പേരുകൾഉയർന്നുവരുന്ന സാഹചര്യത്തിൽ ഇത്തവണ മത്സരം കടുക്കുമെന്ന തരത്തിലേക്കാണ് രാഷ്ട്രീയവൃത്തങ്ങൾ നൽകുന്ന സൂചനകൾ.

ഇരു നിയോജകമണ്ഡലങ്ങളും കുടിയേറ്റ മേഖലകളാണെന്നതാണ് പ്രധാന പ്രത്യേകത. സാമൂഹ്യഘടന, തദ്ദേശഭരണ ഫലങ്ങൾ, ലോക്സഭാ തിരഞ്ഞടുപ്പ് ഫലം ഇവയൊക്കെ രണ്ടിടത്തെയും പോരാട്ടത്തിൽ ശ്രദ്ധേയഘടകങ്ങളാണ്. കെ.പി.സി.സി. അദ്ധ്യക്ഷപദവിയിലിരുന്നുകൊണ്ട് സണ്ണി ജോസഫ് മത്സരിക്കുമ്പോൾ അതിന് പഴയ മൂന്നു തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തയുണ്ടാകും. ക്രിസ്തീയ കുടിയേറ്റ മേഖലയായതിനാൽ പരമ്പരാഗതമായി യു.ഡി.എഫിന് ഇവിടെ സ്വാഭാവിക മേൽക്കൈ ലഭിക്കാറുണ്ട്. എൽ.ഡി.എഫിൽ നിന്ന് അപ്രതീക്ഷിതമായി മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പേര് വീണ്ടും ഉയർന്നുവന്നതാണ് പേരാവൂരിനെ ഇപ്പോഴെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരിക്കെ കെ.കെ.ശൈലജ കൈവരിച്ച ജനപ്രീതി പേരാവൂരിൽ പരീക്ഷിക്കുമോയെന്നാണ് അറിയേണ്ടത്. ഇരിട്ടി ഏരിയയിൽ മികച്ച സംഘാടകനെന്ന നിലയിൽ ശ്രദ്ധേയനായ സി.പി.എം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനായിരിക്കും എൽ.ഡി.എഫ് പരിഗണിക്കാനിടയുള്ള മറ്റൊരാൾ. മലയോര ക്രിസ്തീയ വോട്ട്ബാങ്ക് മുൻനിർത്തി രാജ്യസഭാംഗം ജോൺബ്രിട്ടാസിനെ പരീക്ഷിക്കാനുള്ള ചിന്തയും ചില കോണുകളിൽ നിന്ന് ഉയർന്നിരുന്നു. എൻ.സി.പി.യിൽനിന്ന് സി.പി.എം. ഏറ്റെടുത്ത മണ്ഡലം കേരള കോൺഗ്രസിന് (എം) നൽകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. പാർട്ടിയുടെ സംസ്ഥാന നേതാവ് മാത്യു കുന്നപ്പള്ളി പോലുള്ളവരായിരിക്കും അങ്ങനെ വന്നാൽ പേരാവൂരിൽ മത്സരിക്കുന്നത്.


കണക്കുകളിൽ പേരാവൂർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം 23,481 .
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം 12,000
കേളകം, കണിച്ചാർ, ആറളം എന്നീ പഞ്ചായത്തുകൾ യു.ഡി.എഫ്. തിരിച്ചുപിടിച്ചു


ഇരിക്കൂറിൽ യു.ഡി.എഫ് ജയം ആഭ്യന്തര കലഹത്തിനിടെ

കണ്ണൂർ ജില്ലയിൽ തന്നെ യു.ഡി.എഫിന്റെ കോട്ടയായി അറിയപ്പെടുന്ന ഇരിക്കൂരിൽ നിലവിലെ എം.എൽ.എ അഡ്വ. സജീവ് ജോസഫ് തന്നെ വീണ്ടും മത്സരിക്കാനാണ് സാദ്ധ്യത. കടുത്ത ആഭ്യന്തര തർക്കങ്ങൾക്കിടയിലും 2021ൽ 10,010 വോട്ടിനാണ് ഇവിടെ നിന്ന് ജയിച്ചത്.കഴിഞ്ഞതവണ എൽ.ഡി.എഫിനായി മത്സരിച്ച കേരളാ കോൺഗ്രസ്( എം) നേതാവ് സജി കുറ്റയാനിമറ്റം വീണ്ടും വരാൻ സാദ്ധ്യതയുണ്ട്. വികസന ജാഥയിലൂടെ മണ്ഡലത്തിൽ അദ്ദേഹം സജീവ സാന്നിധ്യം പുലർത്തുന്നു. ജോൺ ബ്രിട്ടാസിന്റെ പേരും വീണ്ടും ചർച്ചയിലേക്കു വരുന്നുണ്ട്. ബി.ജെ.പി. നിരയിൽ ആനിയമ്മ രാജേന്ദ്രൻ, അരുൺ തോമസ് തുടങ്ങിയ പേരുകൾ കേൾക്കുന്നുണ്ടെങ്കിലും വോട്ടുവിഹിതം 1013 ആയിരത്തിന് മുകളിലേക്കുയർത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

ഇരിക്കൂരിൽ യു.ഡി.എഫിന്റെ അടിത്തറ ഉറപ്പുള്ളതാണ്. 2021ലെ ഇടത് തരംഗത്തിനിടയിലും ഭൂരിപക്ഷം നിലനിർത്തിയ സജീവ് ജോസഫിന് ഈ പ്രാവശ്യം സമ്മർദ്ദം കുറവായിരിക്കും. എൽ.ഡി.എഫിന് വിജയം നേടാൻ ശക്തമായ സാമുദായിക ഇടപെടലും പുതിയ മുഖവും അനിവാര്യമാണ്.


കണക്കുകളിൽ ഇരിക്കൂർ
ക്രിസ്ത്യൻ വോട്ടർമാർ 80%
ലോക്സഭയിൽ യു.ഡി.എഫ് ഭൂരിപക്ഷം 34,756
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മേൽക്കൈ 21,960
ചെങ്ങളായി ഒഴികെ എല്ലാ പഞ്ചായത്തുകളും യു.ഡി.എഫ് ഭരണം.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.