
കണ്ണൂർ: റംസാൻ തുടങ്ങിയതോടെ ജില്ലയിലെ വിവിധ വിപണന കേന്ദ്രങ്ങളിൽ പഴവർഗങ്ങൾക്ക് വില കുതിച്ചുകയറുന്നു. വേനൽ കടുത്തതോടെ ഡിമാൻഡ് കൂടിയതും വില കൂടുന്നതിന് കാരണമായി. ഒരുമാസത്തിനിടെ 25 മുതൽ 30 ശതമാനം വരെ വില വർദ്ധനവാണ് പഴവർഗങ്ങൾക്ക് ഉണ്ടായത്. കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മിക്ക പഴവർഗങ്ങളുടെയും ഉത്പാദനം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ആവശ്യക്കാർ ഏറെയുള്ള തണ്ണിമത്തന് വൻ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. ഒരു മാസം മുൻപ് കിലോയ്ക്ക് 22 രൂപയ്ക്ക് ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 33 രൂപ നൽകണം. ഒരാഴ്ച മുമ്പ് 28 രൂപയായിരുന്നു വില. റംസാൻ വ്രതാരംഭത്തോടെയാണ് തണ്ണിമത്തന് വൻ ഡിമാൻഡുണ്ടായിരിക്കുന്നത്. റീട്ടെയിൽ വിപണി കേന്ദ്രങ്ങളിലടക്കം തണ്ണിമത്തൻ വില മാർച്ച് തുടക്കത്തിൽ 35 രൂപ വരെ എത്തിയേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ തണ്ണിമത്താൻ ഉത്തമമാണെന്നതാണ് വിപണിയിലെ ഡിമാൻഡിന് പിന്നിൽ. റംസാൻ വ്രതക്കാർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഇനമാണിത്.
പഴവർഗങ്ങളിൽ ഏറ്റവുംവലിയ വില വർധനവുണ്ടായത് ആപ്പിളിനാണ്. ഇന്ത്യൻ ആപ്പിളിന്റെ ലഭ്യത കുറഞ്ഞതോടെ മൊറോക്കൊ, ന്യൂസിലാൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ആപ്പിളുകളാണ് ജില്ലയിലെ മാർക്കറ്റുകളിൽ ഉള്ളത്. കിലോയ്ക്ക് 200 മുതൽ 280 വരെയാണ് വില. നേരത്തെ ഇന്ത്യൻ ആപ്പിളുകൾ കിലോയ്ക്ക് 120 രൂപയ്ക്കാണ് വിറ്റത്.
നേന്ത്രപ്പഴ വിലയിൽ മാറ്റമില്ല
പഴവർഗങ്ങൾക്കങ്ങൾക്ക് മിക്കതിനും വില വർധിക്കുമ്പോഴും നേന്ത്രപ്പഴത്തിന്റെ വിലയിൽ മാറ്റമില്ല. ജില്ലയിലെ പ്രധാന വിപണി കേന്ദ്രമായ തളിപ്പറമ്പിൽ നേന്ത്രപ്പഴം നൂറുരൂപയ്ക്ക് മൂന്നു കിലോ നിരക്കിലാണ് വിറ്റഴിക്കുന്നത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് കർഷകർ. പ്രാദേശിക തലത്തിൽ നേന്ത്രപ്പഴ ഉത്പാദനം വർദ്ധിച്ചതാണ് വിലയിടാൻ കാരണം. മിക്കയിടത്തും 35 രൂപയാണ് കിലോയ്ക്ക് വില. അതെ സമയം ഞാലിപ്പൂവൻ, റോബസ്റ്റ, പൂവൻപഴം എന്നിവയ്ക്ക് വില ഉയരുന്നുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |