
കാസർകോട്: സദാസമയവും കടൽക്ഷോഭത്തിന്റെ ഭീതിയിൽ കഴിഞ്ഞിരുന്ന 67കാരന് പുനർഗേഹത്തിന്റെ സുരക്ഷിതത്വം.ഹൃദ്രോഗിയായ കോയിപ്പാടി കടപ്പുറത്തെ ഹസൈനാറാണ് പുനർഗേഹം പദ്ധതിയിലൂടെ സുരക്ഷിതമായൊരു ഫ്ളാറ്റിൽ അന്തിയുറങ്ങാം. കഴിഞ്ഞ 35 വർഷമായി മത്സ്യബന്ധനം നടത്തി കുടുംബം പുലർത്തുന്ന ഇദ്ദേഹം ഇത്രയും കാലം കടലിൽ നിന്ന് 50 മീറ്റർ മാത്രം അകലത്തിലുള്ള ഇടിഞ്ഞുപൊളിഞ്ഞ ഒരു കൊച്ചു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
പാകം ചെയ്തു വെച്ച ആഹാരം പോലും കടലെടുക്കുന്ന ദയനീയാവസ്ഥയിലായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. രോഗവും വാർദ്ധക്യവും തളർത്തിയ ഹസൈനാർക്ക് കുനിഞ്ഞ് കയറിയില്ലെങ്കിൽ തല ഇടിക്കുന്ന ആ കൊച്ചു വീട് അത്രയ്ക്ക് അരക്ഷിതത്വമാണ് നൽകിയിരുന്നത്. തീരദേശവാസികളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ പുനർഗേഹം പദ്ധതി ഹസൈനാറുടെ ജീവിതത്തിൽ വെളിച്ചമായി മാറുകയായിരുന്നു.
കോയിപ്പാടിയിൽ നിർമ്മിച്ച ഭവന സമുച്ചയത്തിൽ അദ്ദേഹത്തിന് താമസസ്ഥലം അനുവദിച്ചതോടെ ഇനി ഏത് കടലാക്രമണത്തെയും ഭയക്കാതെ ജീവിക്കാമെന്ന പ്രതീക്ഷയിലാണ് ഈ വൃദ്ധൻ. തിരമാലകൾ കവർന്നെടുക്കാത്ത ഒരു പുരയിടത്തിലേക്ക് ഹസൈനാറും കുടുംബവും മാറുന്നത് ഈ നാട്ടുകാർക്കും ആശ്വാസവാർത്തയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |