കണ്ണൂർ: ഉത്തര മലബാറിലെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്താനുള്ള പദ്ധതി -കോലത്തുനാട് പാക്കേജ് അവസാനഘട്ടത്തിലേക്ക്. മലബാറിന്റെ ചരിത്രത്തിൽ തന്നെ പുതിയ കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നതാണ് പദ്ധതി. ട്രാൻസ്‌ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമാണ് കോലത്തുനാട് പാക്കേജ്. മലബാറിലെ വ്യവസായ സംരംഭങ്ങൾക്കും മറ്റും ആവശ്യമായ വൈദ്യുതി വിതരണം ചെയ്യാനും പുതിയ പദ്ധതി വഴി കഴിയും. സംസ്ഥാനത്ത് ഭാവിയിലെ വർദ്ധിക്കുന്ന വൈദ്യുതി ആവശ്യം നിർവഹിക്കാനാകുന്നതോടൊപ്പം പ്രസരണ നഷ്ടം ഗണ്യമായി കുറയ്ക്കാനും പദ്ധതിയിലൂടെ സാധിക്കും. കിഫ്‌ബി ഫണ്ട് വിനിയോഗിച്ചാണ് പ്രവൃത്തി.
മൾട്ടി വോൾട്ടേജ് ടവറുകളാണ് പദ്ധതിയിലുള്ളത്. 220, 110 കെവി ലൈനുകൾ ഇതിൽ വലിക്കും. ഇതിൽ കാടാച്ചിറ മുതൽ തോട്ടുമ്മൽ ഉമ്മൻചിറവരെയുള്ള ഭാഗങ്ങളിൽ ടവർ സ്ഥാപിച്ച് ലൈൻ പ്രവൃത്തി പൂർത്തിയായി. ബാക്കിയിടത്ത് ടവർ സ്ഥാപിക്കുകയാണ്. കാസർകോട് കരിന്തളത്ത് 400 കെവി സബ്‌സ്‌റ്റേഷൻ പവർ ഗ്രിഡ് കോർപ്പറേഷൻ സ്ഥാപിക്കുന്നുണ്ട്. കർണാടകത്തിലെ ഉഡുപ്പിയിൽനിന്ന് കരിന്തളത്തേക്ക് 440 കെവി ലൈനും കോർപ്പറേഷൻ വലിക്കും. വയനാട്ടിൽനിന്നും കരിന്തളത്തേക്ക് കെ.എസ്.ഇ.ബി 400 കെവി ലൈൻ സ്ഥാപിക്കും. ഇതിന്റെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്.
കോലത്തുനാട് പാക്കേജിന്റെ ഭാഗമായി തലശേരിയിൽ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്‌റ്റേഷൻ (ജി.ഐ.എസ്) സ്ഥാപിക്കുന്നുണ്ട്. മുണ്ടയാട് മുതൽ തലശേരി വരെയുള്ള 66 കെ.വി ലൈൻ റൂട്ട് ഉപയോഗിച്ചാണ് 220 കെ.വി ലൈൻ വലിക്കുന്നത്. നാരോ ബേസ്‌ഡ് ടവറുകളിലൂടെയാണ് ഇവിടെയും ലൈൻ സ്ഥാപിക്കുന്നത്.
ടവർ നിർമ്മാണം ദ്രുതഗതിയിൽ
കണ്ണൂരിലെ കാഞ്ഞിരോടുനിന്ന് കാസർകോട് മൈലാട്ടിയിലേക്കുള്ള 220 കെ.വി ലൈനിന് പുറമെ 220/110 കെ.വി മൾട്ടി വോൾട്ടേജ് ലൈനും സ്ഥാപിക്കും. കാഞ്ഞിരോട് - മുണ്ടയാട് വരെ പഴയ 66 കെ.വി ലൈൻ റൂട്ടിലും മുണ്ടയാട് മുതൽ മൈലാട്ടിവരെ നാരോ ബേസ്‌ഡ് ടവർ സ്ഥാപിച്ചും 220 കെ.വി ലൈനും താഴെ 110 കെ.വി ലൈനും വലിക്കും. പയ്യന്നൂർ മുതൽ ചെറുവത്തൂർവരെ ടവർ നിർമ്മിച്ച് ലൈൻ വലിക്കുന്ന പ്രവൃത്തി പൂർത്തിയായി. ബാക്കി സ്ഥലങ്ങളിൽ ടവർ സ്ഥാപിക്കുന്ന പണി വേഗതയിലാണ്.
ചെലവ് 350 കോടി
ഗുണം കണ്ണൂർ, കാസർകോട് ജില്ലകൾക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |