അപ്രഖ്യാപിത ലോഡ് ഷെഡ്‌ഡിംഗ്
തിരുവനന്തപുരം:ചൂട് കൂടി വൈദ്യുതി ഉപഭോഗം നിയന്ത്രണം വിട്ടതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്. വൈകിട്ട് ആറുമുതൽ പന്ത്രണ്ട് വരെ പലയിടത്തും അരമണിക്കൂറിലേറെ വൈദ്യുതി നിലയ്ക്കുന്നു. അമിത ലോഡ് കാരണം ഫ്യൂസ് ഉരുകി വൈദ്യുതി തടസ്സപ്പെടുന്നതാണെന്ന് നേരത്തേ പറഞ്ഞ കെ.എസ്.ഇ.ബി, ഇപ്പോൾ വൈദ്യുതി മുടങ്ങുന്നില്ലെന്ന് ആണയിടുന്നു. എന്നാൽ തിരുവനന്തപുരം നഗരത്തിൽ പോലും രാത്രി വൈദ്യുതി മുടങ്ങുന്നുവെന്നതാണ് സത്യം.
പ്രതിദിന ഉപഭോഗം റെക്കോഡാണ്. ഇന്നലെ 110.01ദശലക്ഷം
യൂണിറ്റാണ്. രണ്ടാഴ്ചയായി 100 ദശലക്ഷത്തിന് മുകളിലാണ്. ജലവൈദ്യുതിയും കരാർ വൈദ്യുതിയും ദേശീയ ഗ്രിഡിലും നിന്നായി പരമാവധി പ്രതിദിനം 94ദശലക്ഷം യൂണിറ്റാണ് കിട്ടുന്നത്. ഇതിൽ കൂടിയാൽ പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങണം. അതിന് യൂണിറ്റിന് 12 - 22രൂപ വരെ നൽകണം. ക്ഷാമം ഉണ്ടായാൽ ഇറക്കുമതി കൽക്കരി ഉപയോഗിച്ചുണ്ടാക്കുന്ന വിലകൂടിയ വൈദ്യുതിയും വാങ്ങേണ്ടിവരും. ഇതിന് മുൻകൂർ പണം നൽകണം. നിരക്ക് നിശ്ചയിച്ച് വാങ്ങിയില്ലെങ്കിൽ നഷ്ടംകൂടും. ജലവൈദ്യുതി ഉൽപാദനം കൂട്ടിയാണ് പ്രതിസന്ധി മറികടക്കുന്നത്. ഉൽപ്പാദനം ദിവസം 13 - 16 ദശലക്ഷം യൂണിറ്റായിരുന്നത് 21ദശലക്ഷം വരെയാക്കി. ഇതോടെ വൈദ്യുതി ഡാമുകളിലെ ജലശേഖരം 53%ൽ നിന്ന് 43% ആയി കുറഞ്ഞു. ഇത് തുടർന്നാൽ അടുത്ത മൺസൂൺ വരെ ജലവൈദ്യുതി ഉൽപാദനം നിലനിറുത്താനാകാതെ വരും. അതിനാൽ ഉപഭോഗം നിയന്ത്രിച്ചേ പറ്റൂ.
ലോഡ് ഷെഡ്ഡിംഗിന് കാരണം
എ.സി. ഉപയോഗം വർദ്ധിച്ചതും ഇ.വി. കാറുകളുടെ ചാർജ്ജിംഗും രാത്രി വൈദ്യുതി ഉപഭോഗം കൂട്ടുന്നു. രാജ്യത്ത് കഴിഞ്ഞ വർഷം വിറ്റ 82,000 ഇലക്ട്രിക് വാഹനങ്ങളിൽ 12,500ഉം കേരളത്തിലാണ്. രണ്ടരലക്ഷം ഏ.സിയാണ് ജനുവരി - ഏപ്രിലിൽ കേരളത്തിൽ വിൽക്കുന്നത്.
1043കോടി വാർഷിക നഷ്ടം
വില കൂടുതലാണെങ്കിലും രാജ്യത്ത് വൈദ്യുതി ലഭ്യമാണ്. ദീർഘകാല കരാറുകൾ ഉണ്ടാക്കാത്തതും നിലവിലെ കരാർ സംരക്ഷിക്കാത്തതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. വൻവിലയ്ക്ക് വൈദ്യുതിവാങ്ങിയാൽ കെ. എസ്. ഇ. ബിക്ക് നഷ്ടമുണ്ടാകും. ഇതനുസരിച്ച് നിരക്ക് കൂട്ടാൻ സാങ്കേതിക നിയമ തടസ്സങ്ങളുണ്ട്.
സംസ്ഥാനത്ത് ദിവസം
ലഭ്യത 4500 മെഗാവാട്ട്
ഉപഭോഗം 5489 മെഗാവാട്ട്
കുറവ് 989മെഗാവാട്ട്
ദേശീയ തലത്തിലും ഉപഭോഗം കൂടി.
നിലവിൽ 2,56,530 മെഗാവാട്ട്.
കഴിഞ്ഞ വർഷം 2,30,500 മെഗാവാട്ട്
"വൈദ്യുതി വിതരണം നിയന്ത്രിച്ചിട്ടില്ല. രണ്ടര വർഷം കൊണ്ട് 21സബ്സ്റ്റേഷനുകൾ നിർമ്മിച്ചതിനാൽ വിതരണത്തിന് തടസമില്ല."
കെ.എസ്.ഇ.ബി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |