തിരുവനന്തപുരം: വേനലില്‍ ഒരു നിമിഷം പോലും ഇടവേളയില്ലാതെ ഫാനും എ.സിയും കൂളറുമൊക്കെ പ്രവര്‍ത്തിപ്പിക്കുന്ന മലയാളികള്‍ ഇത്തവണ വൈദ്യുതി ബില്ല് കണ്ട് കണ്ണ് തള്ളുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഫാനും എസിയും ഒക്കെ നിര്‍ത്താതെ പ്രവര്‍ത്തിപ്പിച്ചാലും ചൂടത്ത് രക്ഷയില്ലെന്ന അവസ്ഥയാണ് ഒരു ഭാഗത്ത്. അതിന്റെ ഫലമായി സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോഡ് വേഗത്തില്‍ കുതിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സര്‍വകാല റെക്കോഡില്‍ എത്തിയിരിക്കുകയാണ് വൈദ്യുതി ഉപയോഗം. ചരിത്രത്തിലാദ്യമായി ആകെ ഉപയോഗം 11 കോടി യൂണിറ്റും പിന്നിട്ട് മുന്നേറുകയാണ്. തിങ്കളാഴ്ച സംസ്ഥാനത്ത് 11.01 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഏപ്രില്‍ ആറിന് ഉപയോഗിച്ച 10.82 കോടി യൂണിറ്റിന്റെ റെക്കോഡാണ് കഴിഞ്ഞ ദിവസം മറികടന്നത്. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സര്‍വകാല റിക്കാര്‍ഡ് പിന്നിട്ടു. 5,487 മെഗാവാട്ടായിരുന്നു പീക്ക് സമയ ആവശ്യകത.
ഇപ്പോഴത്തെ സ്ഥിതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുകയാണെങ്കില്‍ വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം എത്തുമോയെന്ന ആശങ്കയിലാണ് വൈദ്യുതി ബോര്‍ഡ്. തിരഞ്ഞെടുപ്പ് കാലഘട്ടമായതിനാല്‍ ലോഡ്‌ഷെഡ്ഡിംഗ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയുണ്ട്. അതേസമയം വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാന്‍ പൊതുജനം സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയും കെഎസ്ഇബി മുന്നോട്ടുവെച്ചിട്ടുണ്ട്.
വൈകുന്നേരം ആറ് മണി മുതല്‍ രാത്രി പതിനൊന്ന് മണിവരെയുള്ള പീക്ക് സമയമായി കണക്കാക്കുന്ന സമയത്ത് ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് പൊതുജനങ്ങളോട് കെഎസ്ഇബി അഭ്യര്‍ത്ഥിക്കുന്നത്. ഈ സമയങ്ങളില്‍ അത്യാവശ്യമുള്ള മുറികളില്‍ മാത്രം എ.സി പ്രവര്‍ത്തിപ്പിക്കണമെന്നും നിര്‍ദേശങ്ങളോട് സഹകരിക്കണമെന്നുമാണ് ബോര്‍ഡ് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. വരും ദിവസങ്ങളിലും വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം നേരിടാന്‍ പോകുന്നത് വൈദ്യുതി പ്രതിസന്ധിയുടെ കൂടി ദിനങ്ങളായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |