തിരുവനന്തപുരം: ജീവനക്കാർക്കായി നടപ്പാക്കുന്ന ആരോഗ്യ പരിരക്ഷാപദ്ധതിയിൽ പെൻഷൻകാരെയും ഉൾപ്പെടുത്താൻ കെ.എസ്.ഇ.ബി.തീരുമാനിച്ചു.
കെ.എസ്.ഇ.ബി.യിലെ പെൻഷൻകാർ ചില സംഘടനകൾ നടത്തുന്ന ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിയിലൂടെ കബളിപ്പിക്കപ്പെട്ടത് കേരളകൗമുദി റിപ്പോർട്ട്ചെയ്തിരുന്നു.
കെ.എസ്.ഇ.ബി.പെൻഷനേഴ്സ് അസോസിയേഷൻ നടത്തിവന്ന ആരോഗ്യഇൻഷ്വറൻസ് പദ്ധതിയിൽ കൂടുതൽ പ്രീമിയം വാങ്ങുകയും ചികിത്സാസഹായത്തിന് പരിധി നിർണ്ണയിക്കുകയും ചെയ്യുന്നതിലൂടെ പെൻഷൻകാർക്ക് പദ്ധതിയുടെ പൂർണ്ണ പ്രയോജനം കിട്ടാതെ പോകുന്നതും കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു.തുടർന്നാണ് വിഷയം വൈദ്യുതിമന്ത്രിയും കെ.എസ്.ഇ.ബിയും പരിഗണിച്ചത്.
സംസ്ഥാന ആരോഗ്യ ഏജൻസിയായ കാരുണ്യ ആരോഗ്യ സഹായ പദ്ധതിയുടെ (കാസ്പ് ) ഉപദേശം തേടാനും അനുയോജ്യമായ ഇൻഷ്വറൻസ് കമ്പനിയെ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും നിർദ്ദേശിക്കുന്നതിന് ഏജൻസിയെ നിയോഗിക്കുന്നതിനും സെപ്തംബറിൽ ഡയറക്ടർ യോഗം തീരുമാനമെടുത്തിരുന്നു.കാരുണ്യ ആരോഗ്യ പദ്ധതി നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ കെ. എസ്. ഇ. ബി ചീഫ് പേഴ്സണൽ ഓഫീസർ സി. എം.ഡിക്ക് വിശദമായ കുറിപ്പ് നൽകി. കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മാനേജ്മെന്റുമായും വൈദ്യുതിമന്ത്രിയുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതായി പ്രസിഡന്റ് മുഹമ്മദാലി റാവുത്തർ അറിയിച്ചു. വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിക്കും കെ.എസ്.ഇ.ബി. മാനേജ്മെന്റിനും അദ്ദേഹം നന്ദി പറഞ്ഞു.കെ.എസ്.ഇ.ബി.യിൽ നാൽപതിനായിരത്തോളം പെൻഷൻകാരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |