കൊച്ചി: സ്ഥിരമായി രാത്രി വൈദ്യുതിയില്ലാത്തതിൽ പ്രതിഷേധിച്ച് 55കാരൻ. രോഗിയായ ഭാര്യയുമൊത്താണ് പരമേശ്വരൻ രാത്രി വൈദ്യുതി ഓഫീസിലെത്തിയത്. കയ്യിൽ ഒരു പായും തലയിണയും കരുതിയിട്ടുണ്ടായിരുന്നു. പാലാരിവട്ടം വൈദ്യുതി ഓഫീസിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരമേശ്വരന്റെ വേറിട്ട പ്രതിഷേധം നടന്നത്. ആദ്യം ഉദ്യോഗസ്ഥർക്ക് കാര്യം പിടികിട്ടിയിരുന്നില്ല. ഒടുവിൽ പരമേശ്വരൻ പായ നിലത്തുവിരിച്ച് ഭാര്യ ചന്ദ്രകലയെ അവിടെ കിടത്തി. തൊട്ടടുത്ത് പരമേശ്വരനും കിടന്നു.
രാത്രിയായാൽ കറണ്ടില്ല. പരാതി പറഞ്ഞ് മടുത്തു. അതിനാലാണ് വൈദ്യുതി ഓഫീസിലെത്തി കിടന്നുറങ്ങി പ്രതിഷേധിച്ചതെന്നാണ് പരമേശ്വരൻ പറഞ്ഞത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും പരമേശ്വരൻ പിന്മാറിയില്ല. 'വീട്ടിൽ കിടന്നുറങ്ങാൻ നിവർത്തിയില്ല. ഇവിടെ കറണ്ടുള്ളപ്പോൾ ഹൃദ്‌രോഗിയായ എന്റെ ഭാര്യ ഇവിടെ കിടന്നുറങ്ങട്ടെ.' - എന്നായിരുന്നു പരമേശ്വരൻ പറഞ്ഞത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ബലപ്രയോഗത്തിലൂടെ ദമ്പതികളെ മാറ്റാൻ മുതിർന്നില്ല.
പരമേശ്വരനും ഭാര്യയ്‌ക്കും പിന്തുണയുമായി നാട്ടുകാരും എത്തിയതോടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമം ഊർജിതമായി. ഒടുവിൽ പുലർച്ചെ മൂന്നു മണിയോടെ പാണേക്കര പ്രദേശത്തെ കറണ്ട് തടസം പരിഹരിച്ചതോടെയാണ് രോഗിയായ ഭാര്യയെയും കൂട്ടി പരമേശ്വരൻ വീട്ടിലേക്കു മടങ്ങിയത്.
പാണേക്കരയിലും പരിസര പ്രദേശത്തും പത്ത് വർഷത്തിലേറെയായി തുടരുന്ന വൈദ്യുതി തടസത്തിന് ഇതുവരെ ശാശ്വത പരിഹാരം കാണാനായിട്ടില്ല. മണിമല റോഡിൽ നോർത്ത് ഭാഗങ്ങളിലെല്ലാം രാത്രി ഒമ്പത് മണിയാകുമ്പോൾ കറണ്ട് പോകും. പുലർച്ചയോടെ മാത്രമേ കറണ്ട് വരൂ. പലതവണ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവർ ഒഴിഞ്ഞുമാറുകയാണ് പതിവെന്നും നാട്ടുകാർ പറഞ്ഞു. മുഖ്യമന്ത്രിക്കടക്കം കഴിഞ്ഞ ദിവസം ഇവർ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |