രാമന്തളി: സുധാകരൻ രാമന്തളിക്ക് മികച്ച വിവർത്തകനുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരമെത്തിയപ്പോൾ അത് രാമപുരത്തിന്റെ കഥാകാരനുള്ള അർഹതയ്ക്കുള്ള അംഗീകാരം കൂടിയായി. ജ്ഞാനപീഠ പുരസ്കാരജേതാവും കന്നഡ സാഹിത്യത്തിലെ കുലപതിയുമായ ചന്ദ്രശേഖര കമ്പാറിന്റെ പ്രശസ്തമായ ' ശിഖരസൂര്യൻ' എന്ന കൃതിയുടെ മലയാളവിവർത്തനത്തിനാണ് രാമപുരത്തിന്റെ കഥാകാരനെ തേടി ഈ പുരസ്‌കാരം എത്തിയത്.
ആദ്യത്തെ മംഗളം നോവൽ അവാർഡിനർഹമായ "രാമപുരത്തിന്റെ കഥ"യുടെ രചയിതാവാണ് സുധാകരൻ രാമന്തളി. രഘുനാഥൻ ഉറങ്ങുകയാണ്, അരങ്ങൊഴിഞ്ഞ അച്യുതൻ, ഗ്രീഷ്മ സന്ധ്യകൾ തുടങ്ങിയ നാല് നോവലുകളും അറുപതോളം ചെറുകഥകളും രണ്ട് ചെറുകഥാ സമാഹാരങ്ങളും എഴുതിയതിനു പുറമെ, യു.ആർ അനന്തമൂർത്തി, കുവേമ്പു, പ്രകാശ് രാജ്, വിവേക് ശാൻബാഗ്, കനകദാസ് തുടങ്ങിയ പ്രശസ്ത കന്നഡ എഴുത്തുകാരുടെ 27ഓളം കൃതികളും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
നാനാ തിരക്കഥ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വഴിത്തിരിവ്, അരുണം എന്നീ തിരക്കഥകളുടെയും രചയിതാവാണ്. മികച്ച പ്രഭാഷകൻ, നല്ല സംഘാടകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനാണ് സുധാകരൻ. ബംഗളൂർ നാദം എന്ന പത്രത്തിന്റെ പിന്നണിയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
രാമന്തളിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മൈസൂരിൽ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് എച്ച്.എ.എല്ലിൽ സേവനം അനുഷ്ഠിച്ചു. 1983 ൽ നടന്ന തൊഴിൽ സമരത്തിൽ പങ്കെടുത്തു ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ആ സമയത്താണ് രാമപുരത്തിന്റെ കഥ എഴുതുന്നത്. പിന്നീട് ദുബായ് അലുമിനിയത്തിൽ ജോലി ചെയ്തു. ഗൾഫ് ജീവിതം അവസാനിപ്പിച്ചു മടങ്ങിയെത്തിയ സുധാകരൻ തുടർന്ന് പൂർണ്ണമായും എഴുത്തിലേക്ക് മടങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |