കണ്ണൂർ: ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് വിദ്യാർത്ഥി മരിച്ചതിനു പിറകെ ഹോട്ടലുകൾ അരിച്ചുപെറുക്കിയ ഭക്ഷ്യസുരക്ഷാ വിഭാഗം വീണ്ടും ഉറക്കം തൂങ്ങി.കോട്ടയത്ത് കുഴിമന്തി കഴിച്ച് യുവതി മരിച്ചതോടെ ഭക്ഷ്യസുരക്ഷയെന്നത് എത്ര ഗൗരവമുള്ളതാണെന്ന് ഒരിക്കൽ കൂടി ബോദ്ധ്യപ്പെടുകയാണ്.
ജീവനക്കാർക്ക് അമിതഭാരമെന്ന് പഴിപറയുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പുദ്യോഗസ്ഥർ.കാസർകോട്ട് ചെറുവത്തൂരിൽ വിദ്യാർത്ഥിനിയായ ദേവനന്ദ ഷവർമ്മ മരിക്കാനിടയ സംഭവത്തെ തുടർന്ന് ഓപ്പറേഷൻ രുചി എന്ന പേരിൽ പരിശോധന നടത്തിയരുന്നു.
അമരവിള ഉൾപ്പടെയുള്ള സംസ്ഥാനത്തെ 12 പ്രധാന ചെക്ക് പോസ്റ്റുകളിൽ നിന്നു അതിർത്തി കടന്നെത്തുന്ന കോഴിയും പച്ചക്കറികളും പഴവർഗങ്ങളും പരിശോധനയില്ലാതെ കടക്കുകയാണ്.ഭക്ഷ്യസുരക്ഷാ ലൈസൻൻസ് എന്താണെന്ന് പോലും കടത്തുകാർക്ക് അറിയില്ല.തമിഴ്നാട്ടിലെ നാമക്കലിൽ നിന്നുള്ള കോഴി,കറിവേപ്പില, ഏത്തക്ക, വിവിധ ഇനം പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയിൽ വിഷാംശമുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയെങ്കിലും ആളില്ലെന്ന പേരു പറഞ്ഞ് പരിശോധന നടക്കാറുമില്ല.
സംസ്ഥാനത്തിന് വേണ്ട കോഴി- 9 ലക്ഷം കിലോ
65 ശതമാനവും തമിഴ്നാട്ടിൽ നിന്ന്
ഒരു ദിവസം ചെലവാകുന്ന കോഴിമുട്ട- 2 കോടി
തമിഴ്നാട്ടിൽ നിന്ന് 80 ശതമാനം
മാഞ്ഞോ മാർഗരേഖ?
കോഴിക്കടകൾക്ക് ലൈസൻസിനായി കഴിഞ്ഞ വർഷം ഭക്ഷ്യസുരക്ഷാ വിഭാഗം പ്രത്യേകം മാർഗരേഖ പുറത്തിറക്കിയിരുന്നു. ഇതിനായി ജില്ലാ കളക്ടർ ചെയർമാനും ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കൺവീനറുമായി 14 ജില്ലകളിലും സമിതി രൂപീകരിച്ചിരുന്നു. എന്നാൽ ഈ സമിതികളും നിർജീവമാണ്.
കോഴിയുടെ കഴുത്തറത്ത് ഒരു ഡ്രമ്മിൽ ഇട്ട ശേഷമാണ് കൊല്ലുന്നത്. ഈ ഡ്രം വൃത്തിയാക്കാതെയാണ് അടുത്ത കോഴിയെയും ഇടുക. കോഴികളുടെ കാഷ്ടവും ചോരയും മറ്റും ചേർന്ന് പലപ്പോഴും ഇറച്ചി മലിനമാകുകയാണ് ചെയ്യുന്നത്. ഒരു ദിവസം ഈ അവശിഷ്ടം പഴകിയാൽ പിന്നെ പറയേണ്ടി വരില്ല.
കോഴിയിറച്ചി കടകളും ഹോട്ടലുകളും ഫുഡ് സേഫ്റ്റി മാനദണ്ഡം അനുസരിച്ച് നവീകരിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. കോഴിക്കടകൾ പരിശോധിക്കുന്നതോടൊപ്പം ഹോട്ടലുകളിലെ ശുചിത്വം ഉറപ്പു വരുത്താനും അധികൃതർക്ക് കഴിയണം.
ഡോ.പി.വി. മോഹനൻ, ജില്ലാതല ഫെസിലിറ്റേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി അംഗം, കണ്ണൂർ
വേണം 41 ഓഫീസർമാർ
സംസ്ഥാനത്ത് 41 ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ തസ്തികയാണ് ഒഴിവുള്ളത്. ഏകോപനച്ചുമതലയുള്ള ജോയിന്റ് കമ്മീഷണർ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു . വാടക വാഹനത്തിലാണ് ജീവനക്കാർ പരിശോധനയ്ക്ക് ആശ്രയം.ഒരു നിയോജക മണ്ഡലത്തിൽ ഒരു ഭക്ഷ്യസുരക്ഷാ ഓഫീസർ മാത്രം. സപ്പോർട്ടിംഗ് സ്റ്റാഫായി ആകെ ഒരു ക്ലാർക്കും ഓഫീസ് അസിസ്റ്റന്റും. ശരാശരി പത്ത് പഞ്ചായത്തുകളുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി തിരിച്ചെത്തി വിവരങ്ങൾ ക്രോഡീകരിക്കേണ്ട ഉത്തരവാദിത്തം ഈ മൂന്നുപേരുടെ ചുമലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |