കല്യാശേരി: ദേശീയപാത വികസനത്തെ തുടർന്ന് റോഡരികിൽ കൂറ്റൻ മതിലുകൾ പ്രത്യക്ഷപ്പെട്ടതോടെ സ്വന്തം വീട്ടിലേക്കുള്ള വഴി പോലും തിരിച്ചറിയാനാകാതെ കല്യാശേരി നട്ടം തിരിയുന്നു.ആയിരക്കകണക്കിനാളുകളുടെ യാത്ര തടയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. റോഡിന്റെ ഇരുഭാഗങ്ങളിലേക്കും കടക്കാനാകാതെ തടയപ്പെടുന്ന സ്ഥിതിയാണ്. ധർമശാലക്കും കീച്ചേരിക്കും ഇടയിൽ എവിടേയും അടിപ്പാതയോ ഇരുഭാഗത്തേക്കും കടക്കുന്നതിനുള്ള സർവീസ് റോഡുകളോ ബദൽ സംവിധാനമോ ഡി.പി.ആറിൽ വ്യക്തമാക്കിയിട്ടില്ല.
ഹാജി മൊട്ടയിൽ ടോൾ പ്ലാസ സ്ഥാപിക്കുന്നതും പ്രദേശത്തെ യാത്ര പ്രതിസന്ധി ഇരട്ടിയാക്കും. ഒട്ടേറെ പരാതികൾ വിവിധ കേന്ദ്രങ്ങളിൽ നൽകിയെങ്കിലും ഒന്നു പോലും പരിഗണിക്കപ്പെട്ടില്ല. പരാതി നിലനിൽക്കുന്ന റോഡിന് സമീപംവരെ നിർമ്മാണം ശരവേഗത്തിലാണ് പുരോഗമിക്കുന്നത്.. റോഡിന്റെ ഒരു ഭാഗത്ത് മെക്കാഡം ടാറിംഗ് നടത്തി. ഒരു ഭാഗത്ത് മൂന്നുമീറ്ററോളം ഉയരത്തിൽ ഓവുചാൽ നിർമാണവും നടക്കുന്നുണ്ട്.
വീടുകൾ ഏഴ് മീറ്റർ ഉയരത്തിൽ
കല്യാശേരി പഞ്ചായത്ത് ഓഫീസ്, ഹയർസെക്കൻഡറി സ്‌കൂൾ, പൊതുവിതരണ കേന്ദ്രം, സർക്കാർ എൽപി സ്‌കൂൾ, വില്ലേജ് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, പോളിടെക്‌നിക്, പൊതുശ്മശാനം തുടങ്ങിയവ പാതയോരങ്ങളിലാണ്.ആരോഗ്യ കേന്ദ്രത്തിലേക്കു പോലും പോകാനാകില്ല. നിലവിലെ ദേശീയപാതയ്ക്കരികിൽ മണ്ണെടുത്തു താഴ്ത്തിയതിനാൽ ഇരുഭാഗത്തെയും വീടുകളും മറ്റു സ്ഥാപനങ്ങളും പുതിയ പാതയിൽനിന്ന് ഏഴുമീറ്റർ വരെ ഉയരത്തിലായി. ചില വീടുകൾ അപകടാവസ്ഥയിലാണ്. ഇരുഭാഗത്തേക്കും പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന പതിനാലോളം പഞ്ചായത്ത് റോഡുകളും അടഞ്ഞു.
പ്രതിഷേധിച്ച് നാട്ടുകാർ
പെരുവഴിയിലായ നാട്ടുകാർ നാളെ കല്യാശേരിയിൽ പ്രതിഷേധ കൂട്ടായ്മയും മനുഷ്യശൃംഖലയും സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനംചെയ്യും.ഒരുക്കും. കല്യാശേരിയിൽ അടിപ്പാത വേണമെന്ന ആവശ്യം അംഗീകരിക്കാൻ ദേശീയപാത അധികൃതർ തയ്യാറാകാത്തതിനാലാണ് ബഹുജന കൂട്ടായ്മയിൽ നാടൊരുമിച്ച് പ്രതിഷേധിക്കുന്നത്. 24ന് വിദ്യാർത്ഥികളും അദ്ധ്യാപകരും ജനപ്രതിനിധികളും കൈകോർക്കുന്ന മനുഷ്യശൃംഖലയൊരുക്കും. 27ന് മോഡൽ പോളിടെക്‌നിക് വിദ്യാർത്ഥികളുടെ പ്രതിഷേധ കൂട്ടായ്മ. തുടർന്ന് പ്രൊജക്ട് ഓഫീസ് മാർച്ചും.കല്യാശേരി സി.ആർ.സിക്ക് സമീപം സംഘടിപ്പിച്ച ജനകീയ സമര സമിതി രൂപീകരണ കൺവൻഷൻ എം .വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .പി ഷാജിർ അദ്ധ്യക്ഷത വഹിച്ചു. സി.പി. എം ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ, കൂനത്തറ മോഹനൻ, എം പി ഇസ്മയിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ടി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |