SignIn
Kerala Kaumudi Online
Thursday, 25 April 2024 12.07 PM IST

കായൽ ടൂറിസത്തിന് 'സീ കവ്വായി'

kavvayi
കവ്വായി കായൽ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന തണ്ണീർത്തടങ്ങളായ കാട്ടാമ്പള്ളിയും കവ്വായിയും ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാൻ സാദ്ധ്യത ഏറിയതോടെ മലബാറിൽ കായൽ ടൂറിസത്തിനും സാധ്യത ഏറുകയാണ്. അഷ്ടമുടിയും ശാസ്താംകോട്ടയും വേമ്പനാട്ടും ഈ പട്ടികയിൽ ഉൾപ്പെടുത്തിയ 2002ൽ തന്നെ ഈ രണ്ട് തണ്ണീർത്തടങ്ങളെയും ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നെങ്കിലും വടക്കിന്റെ ഈ ഹരിത ഇടങ്ങൾക്ക് സ്ഥാനം കിട്ടിയിരുന്നില്ല.

സംസ്ഥാനത്തെ വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമായ കവ്വായി കായലിനെ ടൂറിസം ഭൂപടത്തിലേക്ക് ഉയർത്താനുള്ള പദ്ധതികൾക്ക് വേഗം വച്ചതോടെ ഉത്തരമലബാറിന്റെ വിനോദസഞ്ചാര വികസന സ്വപ്നങ്ങൾക്ക് പുത്തനുണർവ്വാകും. ഉന്നതതല ഉദ്യോഗസ്ഥസംഘത്തിന്റെ സന്ദർശനം ' സീ കവ്വായി ' പദ്ധതിക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ പത്തിലധികം തദ്ദേശസ്ഥാപന പരിധിയിൽ വ്യാപിച്ചുകിടക്കുന്ന കവ്വായി കായൽ ടൂറിസം രംഗത്ത് വൻ മുന്നേറ്റത്തിലാണ്.

നിരവധി ദേശാടനപക്ഷികളും മറ്റു ജീവജാലങ്ങളുമെത്തുന്ന കായലിനെ പ്രത്യേക പരിസ്ഥിതി പ്രാധാന്യം നൽകി സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാറും പയ്യന്നൂർ നഗരസഭയും സംയുക്തമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കി.മീ നീളത്തിലുള്ള കായലിന്റെ ജൈവിക സമ്പന്നത പ്രസിദ്ധമാണ്. കൈയേറ്റവും മറ്റും കാരണം കായൽ നശിക്കുകയും ജൈവ വൈവിദ്ധ്യങ്ങൾക്ക് കനത്ത പ്രഹരമേൽക്കുകയും ചെയ്യുന്നുണ്ട്.

കവ്വായി കായലും കാട്ടാമ്പള്ളിയും സന്ദർശിക്കാൻ ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ്.

കവ്വായിയുടെ സാദ്ധ്യതകൾ

കടലോരത്തിന് സമാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്നു. ഏഴ് പുഴകളുടെ സംഗമസ്ഥലം. 37 ചതുരശ്ര കിലോമീറ്റർ വിസ്തൃതി. ധാരാളം ചെറുദ്വീപുകൾ. 40 കിലോമീറ്റർ നീളത്തിലുള്ള കായൽ ജൈവിക സമ്പന്നം. 1990കളിൽ വടക്കൻ കേരളത്തിൽ ജലഗതാഗതം വ്യാപിപ്പിക്കുന്ന ഘട്ടത്തിൽ തുടങ്ങിയ ഒരു ബോട്ട് സർവീസ് മാത്രമാണ് ഇപ്പോഴും ഇവിടെയുള്ളത്.

യുണൈറ്റഡ് നാഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ആഗോള പ്രാധാന്യമർഹിക്കുന്ന തണ്ണീർത്തട പട്ടികയായ 'റംസാർ സൈറ്റി'ൽ ഉൾപ്പെടാനുള്ള യോഗ്യതയെല്ലാമുണ്ടെങ്കിലും കേന്ദ്ര വനം– പരിസ്ഥിതി– കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കാട്ടാമ്പള്ളിയെയും കവ്വായിയെയും തിരിഞ്ഞു നോക്കിയിരുന്നില്ല.

ഹരിതസമൃദ്ധം കാട്ടാമ്പള്ളി

കണ്ണൂർ കോർപ്പറേഷനിലും ചിറക്കൽ, നാറാത്ത്, മുണ്ടേരി, മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലുമായി 7.5 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നതാണ് ഈ തണ്ണീർത്തടം. ആഗോളതലത്തിൽ വംശനാശ ഭീഷണി നേരിടുന്ന ഒന്നുരണ്ടു പക്ഷികളുടെ ആവാസകേന്ദ്രമായതിനാൽ ബേർഡ് ലൈഫ് ഇന്റർനാഷണൽ 2004ൽ കാട്ടാമ്പള്ളിയെ പ്രധാന പക്ഷിസങ്കേതമായി പ്രഖ്യാപിച്ചിരുന്നു. ഇതിൽ എ ഒന്നിലാണ് സ്ഥാനം. വിവിധ തരം പക്ഷികൾക്ക് പുറമെ 74 ഇനം മത്സ്യങ്ങളും 16 ഇനം ഞണ്ടുകളുമുണ്ട്. 1,258 ഹെക്ടർ നെൽകൃഷിയിറക്കിയ സ്ഥലത്ത് 958 ഹെക്ടറിൽ കൈപ്പാട് കൃഷിയുണ്ടായിരുന്നു. മണ്ണിന്റെ ജൈവഘടന മാറിയതോടെ കൈപ്പാട് കൃഷി പറ്റാത്ത ഇടമായി ഈ മേഖല മാറി.

( തുടരും)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, TOURISM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.