കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ചിതറിപ്പോകാതിരിക്കാൻ സംസ്ഥാനങ്ങളെ യൂണിറ്റായി കണക്കാക്കി രാഷ്ട്രീയസഖ്യം ഉണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കൃഷി, ഭൂമി, പുതുകേരളം മുദ്രാവാക്യം ഉയർത്തി കർഷക തൊഴിലാളി യൂണിയൻ സംസ്ഥാനതല പ്രക്ഷോഭ പ്രചരണ ജാഥ കാസർകോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാദേശിക രാഷ്ട്രീയ സഖ്യത്തിന് തെലുങ്കാനയിലെ ഉപതിരഞ്ഞെടുപ്പിൽ സ്വീകരിച്ച തന്ത്രം മാതൃകയാക്കും. അവിടെ പ്രാദേശിക പാർട്ടിയും 32,000 വോട്ടുള്ള നമ്മളും ഒന്നിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി തോറ്റു. ത്രിപുരയിലും പാർട്ടി ഈ മാതൃകയാണ് പിന്തുടരുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതെ നോക്കുക എന്നതാണ് പാർട്ടി നയം. രാജ്യത്ത് വിശാല ജനകീയ ബദൽ പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടാക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഓരോ സംസ്ഥാനത്തും ശക്തിയുള്ള പാർട്ടികളുമായി യോജിക്കുന്നത്.
കേരളവും കർണ്ണാടകയും തമിഴ്നാടും യു.പിയും ഒഡിഷയും ഉൾപ്പെടെ ആ വഴിക്ക് വരും. ഇതിലൂടെ ബി.ജെ.പിയെ ഒതുക്കാൻ കഴിയും. മൃദു ഹിന്ദുത്വ നിലപാട് പിന്തുടരുന്ന കോൺഗ്രസിന് ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിയില്ല. അതിന്റെ പ്രസിഡന്റ് കെ. സുധാകരൻ ബി.ജെ.പിയിൽ ആളുകളെ കൂട്ടുന്ന മനസുമായി നിൽക്കുകയാണ്. അനിൽ കെ. ആന്റണിയും മോദി അനുകൂല നിലപാട് അറിയിച്ചു കഴിഞ്ഞു. 2024ൽ മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ വിഭജിക്കും. ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷതയും അട്ടിമറിച്ച് ജൂഡിഷ്യറിയും എക്‌സിക്യൂട്ടീവും പിടിച്ചടക്കി ജനങ്ങളെ വിഭജിക്കുകയാണ് കേന്ദ്ര സർക്കാർ. ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം തടയാനുള്ള ആർ.എസ്.എസ്, ബി.ജെ.പി ശ്രമം തനി ഫാസിസ്റ്റ് സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |