കൊന്നക്കാട് (കാസർകോട്): ആടിത്തിമിർക്കാനും ആർത്തുല്ലസിക്കാനും സഞ്ചാരികളെ മാടിവിളിക്കുകയാണ് അച്ചങ്കല്ല് മൺസൂൺ വെള്ളച്ചാട്ടം. കൊന്നക്കാട് മലനിരകളിലാണ് ആരെയും അനുഭൂതിയിൽ ആറാടിക്കുന്ന മഴക്കാല വെള്ളച്ചാട്ടം.
മഴ കനക്കുമ്പോഴാണ് അച്ചങ്കല്ല് കടവത്ത് മുണ്ടയിലെ കുന്നിൻമുകളിൽ നിന്നും അതിശക്തമായി വെള്ളം താഴോട്ട് ഒലിച്ചിറങ്ങുന്നത്. മുന്നിലുള്ള അച്ചങ്കല്ല് ചാലിലേക്ക് രണ്ടു ഭാഗങ്ങളിൽ നിന്നായി പാറക്കൂട്ടത്തിന് മുകളിലൂടെ വെള്ളം അതിശക്തമായി ഇറങ്ങുന്ന കാഴ്ച അതിമനോഹരമാണ്. ഈ വെള്ളം കൊന്നക്കാട് പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്.
മൺസൂൺകാല വെള്ളച്ചാട്ടം കാണാനും ഉല്ലസിക്കാനും സഞ്ചാരികളുടെ വലിയ ഒഴുക്കാണ് ഇവിടത്തേക്ക്. രാവിലെ എത്തുന്നവർ വൈകീട്ടാണ് തിരിച്ചുപോകുന്നത്. മംഗളൂരു, കാസർകോട്, കണ്ണൂർ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ എത്തുന്നുണ്ട്. ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് കൂടുതലും. ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും തിരക്ക് കൂടുതലാണ്. കൊന്നക്കാട് ടൗണിൽ നിന്ന് ശ്രീനാരായണ ഗുരുമന്ദിരത്തിനു മുന്നിലൂടെ രണ്ടുകിലോമീറ്റർ യാത്ര ചെയ്താൽ എത്തിച്ചേരാം.
അടിസ്ഥാന സൗകര്യം കുറവ്
പ്രകൃതി രമണീയമായ വെള്ളച്ചാട്ടം കണ്ടാസ്വദിക്കാൻ എത്തുന്ന സഞ്ചാരികളെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അലട്ടുന്നുണ്ട്. സഞ്ചാരികളിൽ പലരും മണിക്കുറുകളോളമാണ് വെള്ളച്ചാട്ടത്തിൽ ചിലവഴിക്കുന്നത്. ഇവർക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. വസ്ത്രം മാറുന്നതിനോ. വാഹനം പാർക്ക് ചെയ്യാനോ സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. ദൂരെ സ്ഥലങ്ങളിൽ വാഹനം നിർത്തിയാണ് പലരും എത്തുന്നത്. വിശപ്പടക്കാൻ രണ്ട് ചായക്കട മാത്രമാണ് ആശ്രയം.
വൈദ്യുതി എത്തിനോക്കിയില്ല
വൈദ്യുതി ഇല്ലാത്തതാണ് ഈ മലയോര പ്രദേശത്തെ ജനങ്ങളെയും വെള്ളച്ചാട്ടം കാണാൻ എത്തുന്ന സഞ്ചാരികളെയും ബുദ്ധിമുട്ടിക്കുന്നത്. വീടുകളിൽ പോലും വൈദ്യുതി കണക്ഷൻ നല്കാൻ അധികൃതർ എത്തിനോക്കാത്ത സ്ഥലമാണിത്. ആറു മണി കഴിഞ്ഞാൽ വെള്ളച്ചാട്ടമുള്ള പ്രദേശം പൂർണ്ണമായും ഇരുട്ടിലാകും. വെളിച്ചമില്ലാത്തതിനാൽ ചായക്കടകൾ നേരത്തെ അടച്ചു പോവുകയാണ്. സഞ്ചാരികൾ തിരിച്ചുപോകാൻ വൈകുന്നതിനാൽ ഇരുട്ടത്ത് അപകട സാധ്യതയുമുണ്ട്.
വെള്ളച്ചാട്ടം കാണാൻ വരുന്നവർക്ക് വാഹനം നിർത്തിയിടാൻ പാർക്കിംഗ് സൗകര്യം ഉണ്ടാക്കണം. ഒരു ബോർഡുകൾ വരെ ഇല്ലാത്തതിനാൽ സ്ഥലം അറിയാതെ വട്ടംകറങ്ങി വൈകുന്നേരമാണ് പലരും ഇവിടെ എത്തുന്നത്. ഈ പ്രദേശം മുഴുവൻ എന്നും ഇരുട്ടിലാണ്. വൈദ്യുതിയും എത്തിക്കണം.
-ജിൻസി ബിജോ, ശാന്ത (കുടുംബശ്രീ തട്ടുകട, അച്ചങ്കല്ല്)
ഇതൊരു അദ്ഭുതം തന്നെയാണ്. ഇത്രയും ശക്തിയിൽ ചാടുന്ന വെള്ളം ഈ നാട്ടിൽ മാത്രമേയുള്ളൂ. പണ്ടുകാലത്ത് കൃഷിപ്പണിക്ക് എത്തിയവരാണ് വലിയൊരു കല്ല് ശ്രദ്ധയിൽപ്പെട്ട് ഈ സ്ഥലത്തിന് അച്ചങ്കല്ല് എന്ന് പേരിട്ടത്.
-കെ.തമ്പാൻ (ചായക്കട ഉടമ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |