കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പിനായി ജില്ലയിൽ നിന്നും ലഭിച്ചത് 20,427 അപേക്ഷകൾ. എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതല സെല്ലിന്റെ ചെയർമാൻ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അപേക്ഷകരുടെ വിവരങ്ങൾ അറിയിച്ചത്. അപേക്ഷകളിൽ പരിശോധന നടത്തുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഒ.പി. പരിശോധനകൾക്ക് മുടക്കം വരാത്ത രീതിയിൽ ക്രമീകരണം വരുത്താനും ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ക്യാമ്പിന് ഉപയോഗപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ക്യാമ്പുകൾ.
എൺമകജെയിൽ സായി ട്രസ്റ്റ് നിർമ്മിച്ച വീടുകളിലേക്ക് പൈപ്പ് ലൈൻ, മോട്ടോർ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ 25നകം പൂർത്തിയാക്കി കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റിക്ക് മന്ത്രി നിർദ്ദേശം നൽകി. സുപ്രീം കോടതി നിശ്ചയിച്ച ധനസഹായം ലഭിച്ച ചിലരോട് തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുന്നത് പ്രയാസമുണ്ടാക്കുന്നതായി തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ അറിയിച്ചു. അർഹതയില്ലാത്തവരുടെ അപേക്ഷകൾ എങ്ങനെ സ്വീകരിച്ചുവെന്ന് പരിശോധിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
എൻഡോസൾഫാൻ പട്ടികയിൽ ഉൾപ്പെടാത്ത മാനസിക വെല്ലുവിളി നേരിടുന്നവരുൾപ്പെടെയുള്ളവർക്ക് ചികിത്സയും മരുന്നും ഉറപ്പാക്കണമെന്ന് സെൽ യോഗത്തിൽ ആവശ്യമുയർന്നു. മരുന്നുലഭ്യത ഉറപ്പുവരുത്താൻ മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. എം.എൽ.എമാരായ ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ, സി.എച്ച്. കുഞ്ഞമ്പു, എൻ.എ. നെല്ലിക്കുന്ന്, എ.ഡി.എം എ.കെ. രമേന്ദ്രൻ, സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, ആർ.ഡി.ഒ അതുൽ എസ്. നാഥ്, ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, അഡീഷണൽ എസ്.പി പി.കെ. രാജു, എ.എസ്.പി മുഹമ്മദ് നദീമുദ്ദീൻ, കെ.ഡി.പി സ്പെഷൽ ഓഫീസർ ഇ.പി. രാജ്മോഹൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ്, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സെൽ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
127 പേരേ ഒഴിവാക്കി
സുപ്രീം കോടതി വിധി പ്രകാരം 5,234 ദുരിതബാധിതർക്ക് 206.30 കോടി രൂപ ധനസഹായം അനുവദിച്ചതിൽ 92പേർക്ക് ധനസഹായം നൽകാൻ ബാക്കിയുണ്ടെന്നും ഇതിൽ 40 പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും 52 പേർ അവകാശതർക്കം മൂലം ധനസഹായത്തിന് അപേക്ഷിക്കാത്തവരാണെന്നും ഡെപ്യൂട്ടി കളക്ടർ എസ്. ശശിധരൻ പിള്ള യോഗത്തെ അറിയിച്ചു. ദുരിതബാധിത പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന 14 പേരുടെ അപേക്ഷ പ്രകാരം പട്ടികയിൽ നിന്നും നീക്കി. അനർഹരെന്ന് കണ്ടെത്തിയ 42 പേരുൾപ്പെടെ ഇതുവരെയായി ആകെ 127 പേരെ ദുരിതബാധിത പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |