ശാസ്താംകോട്ട: ലൈഫ് ഭവനപദ്ധതി പ്രകാരം വീട് പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് ഒടുവിൽ ഉണ്ടായിരുന്ന കിടപ്പാടവും നഷ്ടമായി. മൈനാഗപ്പള്ളി ഇടവനശ്ശേരി നാലുവിളയിൽ മേരിക്കുട്ടിയ്ക്കും കുടുംബത്തിനുമാണ് ഉണ്ടായിരുന്ന വീടും വാസയോഗ്യമല്ലാതായത്. ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷ നൽകി ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. അതോടെ വീട് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു മേരിക്കുട്ടിയും കുടുംബവും. എന്നാൽ കാലതാമസം വന്നതോടെ നിലവിലുണ്ടായിരുന്ന വീട് പൂർണമായും തകർച്ചയിലായി. മൂന്ന് മാസം മുമ്പ് വീടിന്റെ കുറേ ഭാഗം ഇടിഞ്ഞ് വീഴുകയും ചെയ്തു. അവശേഷിച്ച ഭാഗം കഴിഞ്ഞ ദിവസം തകർന്ന് വീണതോടെ ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം.
മേരിക്കുട്ടിയും മകൻ ബിജുവും കുടുംബവും മറ്റൊരു മകനായ രാജുവും ആണ് ഇവിടുത്തെ താമസക്കാർ. ആദ്യം വീട് തകർന്ന് വീണ് താമസിക്കാൻ കഴിയാതെ വന്നതോടെ ബിജുവും കുടുംബവും വാടക വീട്ടിലേക്ക് മാറി. ഇപ്പോൾ മേരിക്കുട്ടിയും മകൻ രാജുവും ആണ് ഇവിടെ താമസം. കഴിഞ്ഞ ദിവസം വീട് തകർന്ന് വീണതിനെ തുടർന്ന് ജനപ്രതിനിധികളും പൊതു പ്രവർത്തകരും എത്തി. വിവരം വില്ലേജ് - പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |