കൊല്ലം: ചുട്ടുപൊള്ളിച്ച ചൂടിൽ നിന്ന് അല്പം ആശ്വാസമായി ഇന്നലെ ജില്ലയിൽ വേനൽമഴ പെയ്തു. നഗരത്തിലടക്കം ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തിറങ്ങിയത്. മഴയുടെ പശ്ചാത്തലത്തിൽ ഇന്നലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അധികൃതർ പറയുന്നത്. കൂടാതെ ഭൂമദ്ധ്യരേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി പുതിയ ന്യൂന മർദ്ദത്തിൽ ലയിക്കുകയും ചെയ്തു. ഇതാണ് മഴയ്ക്ക് കാരണമായത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ 25 വരെ നേരിയ /ഇടത്തരം മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്.
ചൂട് കൂടിയതും മഴ ദൗർലഭ്യവും മൂലം വേനലിന്റെ തുടക്കത്തിൽത്തന്നെ ജില്ലയുടെ പല പ്രദേശങ്ങളും ശുദ്ധജലക്ഷാമത്തിന്റെ പിടിയിലായിരുന്നു. ഇതു കാർഷിക മേഖലയിലടക്കം പ്രതിസന്ധിക്ക് ഇടയാക്കി. ചില മേഖലകളിൽ വാഴ ഉൾപ്പെടെ കാർഷിക വിളകൾ കരിഞ്ഞുണങ്ങി നശിച്ചിരുന്നു.തീപിടുത്തങ്ങളും വർധിച്ചു. ഇതോടൊപ്പം ഉയർന്ന അൾട്രാവയലറ്റ് സൂചികയും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.വരും ദിവസങ്ങളിൽ ഉൾപ്പെടെ ജില്ലയിൽ പരക്കെ കാര്യമായി മഴ ലഭിച്ചാൽ മാത്രമേ അല്പമെങ്കിലും ആശ്വാസമാവുകയുള്ളു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |