കൊല്ലം: ചിന്നക്കടയിൽ പ്രസ് ക്ലബിന് മുന്നിലുള്ള സ്ഥലം ബസ് സ്റ്റോപ്പോ, ഓട്ടോ സ്റ്റാൻഡോ എന്നു സംശയിപ്പിക്കും വിധംമുള്ള തർക്കം പതിവായിട്ടും ഉത്തരവാദപ്പെട്ടവർ അനങ്ങുന്നില്ല. ഇവിടെ സ്വകാര്യബസുകൾ നിറുത്തുന്നതുമൂലം റെയിൽവേ സ്റ്റേഷൻ ഓട്ടം തങ്ങൾക്കു നഷ്ടമാകുന്നുവെന്ന് ഓട്ടോറിക്ഷക്കാർ പറയുമ്പോൾ യാത്രക്കാരുടെ ആവശ്യാനുസരണമാണ് വണ്ടി നിറുത്തുന്നതെന്ന് ബസ് ജീവനക്കാർ വിശദീകരിക്കുന്നു. നടുറോഡിൽ വാഹനം നിറുത്തി ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റങ്ങൾ പലപ്പോഴും സംഘർഷത്തിനും കാരണമാവാറുണ്ട്.
പൊലീസിന്റെ കൺട്രോൾ റൂം വാഹനവും പോയിന്റ് ഡ്യൂട്ടിയുമൊക്കെ തൊട്ടടുത്തുതന്നെ ഉണ്ടായിട്ടും ഇത്തരം സംഭവങ്ങൾക്ക് തടയിടാൻ കഴിയുന്നില്ല. ട്രെയിൻ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ചില സ്വകാര്യബസുകൾ ഇവിടെ നിറുത്തി യാത്രക്കാരെ ഇറക്കുന്നത് പതിവാണ്. എന്നാൽ യാത്രക്കാരെ ഇവിടെയിറക്കാൻ പാടില്ലെന്ന നിലപാടാണ് നഗരത്തിലെ ഒരുവിഭാഗം ഓട്ടോക്കാർക്ക്. ചിന്നക്കട ക്ളോക്ക് ടവറിനു സമീപത്തോ എക്സൈസ് ഓഫീസിന് സമീപമോ യാത്രക്കാരെ ഇറക്കണമെന്നാണ് ഇവരുടെ പക്ഷം. ഇവിടങ്ങളിൽ യാത്രക്കാരെ ഇറക്കിയാൽ മേൽപ്പാലം വഴി റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടം കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ഈ കടുംപിടിത്തം. പ്രസ് ക്ലബ്ബിന് മുന്നിലൂടെ ഗോഡൗൺ പരിസരം വഴി നടന്നുപോകാമെന്നതിനാലാണ് ബസ് യാത്രക്കാർ സ്റ്റോപ്പ് ആവശ്യപ്പെടുന്നത്. ഓട്ടോയിൽ ചിന്നക്കടയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രചെയ്താൽ 30- 40 രൂപയാകും. ഇതൊഴിവാക്കാനാണ് ഇവിടെ സ്റ്റോപ്പിന് ആവശ്യമേറുന്നത്.
# മുട്ടാത്തർക്കം
പ്രസ് ക്ലബ്ബിന് മുന്നിൽ നിലവിൽ ഓട്ടോ സ്റ്റാൻഡോ ബസ് സ്റ്റോപ്പോ അനുവദിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷനിൽ നിന്ന് വരുന്നവരെ കൊണ്ടുപോകാനായി രണ്ടിലധികം ഓട്ടോകൾ ഇവിടെ പാർക്ക് ചെയ്യാറുണ്ട്. ബസുകൾ യാത്രക്കാരെ ഇറക്കാനായി നിറുത്താറുമുണ്ട്. ഇവർ തമ്മിലുള്ള തർക്കം യാത്രക്കാർക്കും ഗോഡൗൺ ജീവനക്കാർക്കും ചെറുതല്ലാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |