കൊല്ലം: അനിശ്ചിതമായി നീളുന്ന കല്ലുപാലത്തിന്റെ നിർമ്മാണക്കരാർ നീട്ടുന്ന പ്രശ്നമില്ലെന്നും കാലാവധിക്കുള്ളിൽ പണിപൂർത്തിയാക്കാൻ നിരന്തര ഇടപെടുമെന്നും നിർവഹണ ഏജൻസിയായ ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. സാങ്കേതികമായ കാലതാമസം മാത്രമാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്. കരാറുകാരൻ ഉപകരാർ നൽകിയതിലെ പിഴവാണ് നിർമ്മാണ പ്രവൃത്തികൾ തടസപ്പെടാൻ കാരണമെന്നും അധികൃതർ അറിയിച്ചു. ഉപകരാറുകാരനെ ഒഴിവാക്കി കരാറുകാരൻ നേരിട്ടാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ജോലിക്കാരുടെ എണ്ണം കൂട്ടി നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുമെന്ന് കരാറുകാരായ ഹെതർ ഇൻഫ്രാസ്ട്രക്ച്ചർ അറിയിച്ചതായും വകുപ്പ് അധികൃതർ പറയുന്നു.
പുതുവർഷത്തിൽ
പുത്തൻ പാലം
ജനുവരി പകുതിയോടെ പാലത്തിന്റെ മുകൾ ഭാഗം കോൺക്രീറ്റ് ചെയ്യുകയും അവസാനത്തോടെ പാലം പൂർത്തിയാക്കുകയും ചെയ്യുമെന്നാണ് നിർവഹണ ഏജൻസി പറയുന്നത്. ഇക്കാര്യത്തിൽ കരാറുകാരൻ ഉറപ്പ് നൽകിയിട്ടുണ്ട്. ലക്ഷ്മിനട ഭാഗത്തെ പൈലുകൾ പൂർത്തിയാക്കുകയും പൈൽ ക്യാപ്പ് നിർമ്മാണം പുരോഗമിക്കുകയുമാണ്. ഈ ആഴ്ച തന്നെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് (പൈലുകൾ സംയോജിപ്പിച്ചുള്ള ഭാര പരിശോധന) നടത്താനായി എറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം പൈൽ ക്യാപ്പ് കോൺക്രീറ്റും മുകളിലേക്കുള്ള നിർമ്മാണവും ആരംഭിക്കുകയും മാസം അവസാനത്തോടെ അവ പൂർത്തിയാക്കുകയും ചെയ്യുമെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. ജനുവരി അവസാനത്തോടെ പാലം പൂർത്തിയായാലും മാർച്ചിൽ മാത്രമേ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുകയുള്ളൂ.
# കല്ലുപാലം
അടങ്കൽ തുക: 5 കോടി
കരാർ തുക: 4 കോടി (നീളം കൂടിയപ്പോൾ കരാർ തുക വർദ്ധിപ്പിച്ചിട്ടുണ്ട്)
നീളം: 22 മീറ്റർ (നിശ്ചയിച്ചിരുന്ന നീളം: 18 മീറ്റർ)
വീതി: 7.5 മീറ്റർ
നടപ്പാത: 1.5 മീറ്റർ (ഇരുവശവും)
ജലനിരപ്പിൽ നിന്നുള്ള ഉയരം: 5 മീറ്റർ
ജലനിരപ്പിനോട് ചേർന്നുള്ള നീളം: 15 മീറ്റർ
ഇതുവരെ നടന്നത്
2019 സെപ്തംബർ: പഴയപാലം പൊളിച്ചുനീക്കി
ഒക്ടോബർ: നിർമ്മാണം ആരംഭിച്ചു
2020 ഒക്ടോബർ: കരാർ കാലാവധി അവസാനിച്ചു, ഡിസംബർ വരെ നീട്ടി
2021 ജനുവരി 10: അൻപത് ദിവസത്തിനുള്ളിൽ തീർക്കണമെന്ന് നിർദ്ദേശം
മാർച്ച്: ജൂൺ 30 വരെ കാലാവധി നീട്ടി
ജൂൺ 20: ഒക്ടോബർ 31 വരെ കരാർ നീട്ടി
ഒക്ടോബർ: ജനുവരി 31 വരെ വീണ്ടും കരാർ കാലാവധി
ചരിത്രത്തിലുണ്ട്
കല്ലുപാലം
കൊല്ലം പട്ടണത്തിൽ 1820കളിൽ കരിങ്കല്ലുപയോഗിച്ച് നിർമ്മിച്ച പാലമാണ് കല്ലുപാലം. സേതുപാർവതിബായി തിരുവിതാംകൂർ റീജന്റായായിരുന്ന കാലത്ത് പാർവതി പുത്തനാറിനെയും അഷ്ടമുടിക്കായലിനെയും ബന്ധിപ്പിച്ച് കൊല്ലം തോട് വെട്ടിയതോടെ ഇരുകരകളിലായി മാറിയ ചാമക്കട മുതൽ ലക്ഷ്മിനടവരെയുള്ള കച്ചവടശാലകളെ ബന്ധിപ്പിക്കാനാണ് കല്ലുപാലം നിർമിച്ചത്. പാണ്ടികശാലപ്പാലമെന്നും വിളിപ്പേരുണ്ടായിരുന്നതായി ചരിത്രം പറയുന്നു. ആദ്യകാലത്തെ ദേശീയപാതയും കല്ലുപാലം വഴിയായിരുന്നു കടന്നുപോയിരുന്നത്. കല്ലുപാലത്തിലുണ്ടായിരുന്ന തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശംഖ് മുദ്ര പാലം പൊളിച്ചപ്പോൾ ആശ്രാമത്തെ പൈതൃകവീഥിയിൽ മാറ്റി സ്ഥാപിക്കുകയും ചെയ്തു. കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ സഹോദരീ ഭർത്താവും തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്റെ അത്മകഥയായ 'ജീവിതസമര'ത്തിൽ കല്ലുപാലത്തിന്റെയും മറ്റും നിർമാണങ്ങളും ഊഴിയംവേലയെന്ന് അന്ന് വിളിക്കപ്പെട്ടിരുന്ന അടിമപ്പണിയിലൂടെ പണിതതാണെന്ന സൂചനയുണ്ട്. താഴ്ന്ന ജാതിയിൽപ്പെട്ടവർ അന്ന് വിവിധതരം അടിമപ്പണികൾക്ക് നിർബന്ധിതരായിരുന്നു.
'' കരാർ കാലാവധി ഇനിയും നീട്ടിനൽകാൻ അനുവദിക്കില്ല. കരാറുകാരനെ മാറ്റണമെന്ന നിലപാടാണുള്ളത്. ജനുവരിക്കുള്ളിൽ പാലം പൂർത്തിയാകുമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയിട്ടുണ്ട്. സമയബന്ധിതമായി പൂർത്തിയാക്കാൻ നിരന്തര ഇടപെടലുകളുണ്ടാകും''
എം. മുകേഷ്, എം.എൽ.എ
'' കരാർ കലാവധിക്കുള്ളിൽ തന്നെ പാലം പണി പൂർത്തിയാക്കും. ജനുവരിയിൽ പാലം കോൺക്രീറ്റും അനുബന്ധ പണികളും പൂർത്തിയാക്കാൻ ദൈനംദിന പരിശോധനകളും ഇടപെടലുകളും നടത്തും. പണികളിൽ വിട്ടുവീഴ്‍ചയില്ലാതെ വേഗത്തിലാക്കാൻ കരാറുകാരന് മേൽ സമ്മർദ്ദം ചെലുത്തും''
ജോയി ജനാർദ്ദനൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ,
ർഉൾനാടൻ ജലഗതാഗത വകുപ്പ്, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |