കൊല്ലം: വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ വഴി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നത് ഓരു വെള്ളമെന്ന് പരാതി. വേനൽ കടുത്തതോടെ നഗരവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ് ഒരാവശ്യത്തിനും ഉപയോഗിക്കാൻ കഴിയാത്ത വെള്ളം വിതരണം ചെയ്യുന്നത്.
പൈപ്പ് തുറക്കുമ്പോൾ തന്നെ ചെളിവെള്ളം പോലെയുള്ള ജലമാണ് എത്തുന്നത്. നഗരത്തിലെ വലിയൊരു വിഭാഗം കുടുംബങ്ങൾ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ വഴിയെത്തുന്ന കുടിവെള്ളം ഉപയോഗിച്ചാണ് പാചകം നടത്തുന്നത്. എപ്പോഴും ജലവിതരണം ഇല്ലാത്തതിനാൽ വീടുകളിൽ പ്രത്യേകം ടാങ്കുകൾ സ്ഥാപിച്ചും പാത്രങ്ങളിൽ ശേഖരിച്ച് വച്ചുമാണ് പിന്നീട് ഉപയോഗിക്കുന്നത്. സ്ഥിരമായി എത്തുന്നത് മലിനജലമായതിനാൽ പലരും പ്രാഥമിക ആവശ്യങ്ങൾക്കു പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്.
ശാസ്താംകോട്ടയിലെ പ്ലാന്റിൽ നിന്നു ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കൊട്ടിയത്തെ ടാങ്കിലെത്തിക്കുന്ന വെള്ളമാണ് നഗരത്തിൽ വിതരണം നടത്തുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇപ്പോൾ വിതരണം. ഞാങ്കടവ് പദ്ധതിയുടെ പൈപ്പിടലിനിടെ ക്യു.എ.സി റോഡിൽ പ്രധാനപ്പെട്ട പൈപ്പ്ലൈൻ പൊട്ടിയതിനാൽ ഇന്നലെ നഗരത്തിൽ കുടിവെള്ള വിതരണം പൂർണമായും മുടങ്ങുകയും ചെയ്തു. അറ്റകുറ്റപ്പണി പൂർത്തിയായില്ലെങ്കിൽ നഗരത്തിൽ ഇന്നും കുടിവെള്ള വിതരണം മുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |