കൊല്ലം: മൺറോത്തുരുത്തുകാരുടെ സ്വപ്നപദ്ധതിയായ പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ ഇതുവരെ ചെയ്ത ജോലികളുടെ കരാർ തുക നൽകാൻ ധാരണയായി. എന്നാൽ പാലത്തിന്റെ രൂപരേഖയുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുമായി നിലനിൽക്കുന്ന തർക്കത്തിന് പരിഹാരമായില്ല. പാലത്തിന്റെ 40 ശതമാനം ജോലികളാണ് പൂർത്തിയായത്. 18.50 കോടി രൂപയുടെ ജോലികൾ ചെയ്തിട്ടും ഒരുരൂപ പോലും നൽകാതിരുന്നതിനെ തുടർന്നാണ് നിർമ്മാണം നിലച്ചത്. പല ഘട്ടങ്ങളിയായി ബില്ല് സമർപ്പിച്ചെങ്കിലും പണം അനുവദിക്കാതായതോടെ കരാറുകാരായ ചെറിയാൻ വർക്കി ആൻഡ് കമ്പനി നിർമ്മാണം നിറുത്തി. ഇക്കാര്യം കേരളകൗമുദി പുറത്തുവിട്ടതോടെ എം. മുകേഷ് എം.എൽ.എ വിഷയത്തിൽ ഇടപെട്ടു. മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുത്ത ജില്ലാ ഇൻഫർമേറ്റീവ് കോ- ഓർഡിനേഷൻ കമ്മിറ്റിയിൽ ഇതുവരെ ചെയ്ത ജോലികളുടെ പണം നൽകാൻ നിർദ്ദേശിച്ചു.
പൊതുമരാമത്ത് വകുപ്പ് നൽകിയ ഡിസൈൻ അനുസരിച്ച് ജോലികൾ തീർക്കണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ, ഈ ഡിസൈൻ അനുസരിച്ച് ജോലികൾ ചെയ്യാനാവില്ലെന്നാണ് കരാർ കമ്പനി പറയുന്നത്.
? തർക്കം ഇങ്ങനെ
1. പാലത്തിന്റെ ആകെ സ്പാനുകൾ 11
2. മദ്ധ്യഭാഗത്തുള്ള 70 മീറ്റർ നീളത്തിൽ സ്പാനിന്റെ ഡിസൈനിൽ തർക്കം
3. കരാർ നൽകുമ്പോഴുള്ള ഡിസൈൻ മാറ്റി
4. ഇപ്പോൾ ഉയരവും ഭംഗിയും കൂട്ടി പുതിയ ഡിസൈൻ നൽകി
5. പുതിയ ഡിസൈനിൽ സാങ്കേതിക പിഴവുണ്ടെന്ന് കരാറുകാർ
6. കരാർ തുക തികയില്ലെന്നും കമ്പനി
7. പുതിയ ഡിസൈൻ കമ്പനി തയ്യാറാക്കി നൽകിയെങ്കിലും സ്വീകരിച്ചില്ല
8. പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈനിൽ ജോലി ചെയ്യണമെന്ന് സർക്കാർ
9. പുതിയ രൂപരേഖ തയ്യാറാക്കിയാൽ ചെലവ് കമ്പനി വഹിക്കണം
നിർമ്മാണം തുടങ്ങിയത് ഫെബ്രുവരിയിൽ
കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലം നിർമ്മാണം ആരംഭിച്ചത്. ആകെയുള്ള 80 പൈലുകളും പൂർത്തിയായി. എട്ട് പൈൽ ക്യാപ്പുകളും രണ്ട് പിയർ ക്യാപ്പുകളും നിർമ്മിച്ചു. ഇതിനൊപ്പം ബീമുകളുടെ കോൺക്രീറ്റിംഗിനുള്ള ഒരുക്കങ്ങൾ നടക്കവേയാണ് നിർമ്മാണം മന്ദഗതിയിലായത്.
ജില്ലയാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണത്തിലുണ്ടായ അനിശ്ചിതത്വം മാറ്റാൻ പ്രത്യേക യോഗം വിളിക്കണം.
കരാർ കമ്പനി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |