31 അംഗ മണ്ഡലം കമ്മിറ്റിയിൽ 24 പേരും മുന്നാക്കക്കാർ
കൊല്ലം: സി.പി.ഐ ശൂരനാട് മണ്ഡലം സമ്മേളനത്തിൽ പിന്നാക്ക വിഭാഗക്കാരെ വെട്ടിനിരത്തി. സമ്മേളനം തിരഞ്ഞെടുത്ത 31 അംഗ മണ്ഡലം കമ്മിറ്റിയിൽ 24 പേരും മുന്നാക്ക സമുദായക്കാരാണ്.
അർഹരായ പലരെയും തഴഞ്ഞ് ഈഴവ വിഭാഗത്തിൽ നിന്ന് ഒരാളെ മാത്രമാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ പാർട്ടി കോൺഗ്രസിന് മുമ്പേ തന്നെ ശൂരനാട്ടെ സി.പി.ഐയിൽ പിന്നാക്ക വിഭാഗക്കാരെ വെട്ടിനിരത്തൽ തുടങ്ങിയിരുന്നു. 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള മണ്ഡലം സമ്മേളനത്തിൽ 27 അംഗ മണ്ഡലം കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. അന്ന് ഈഴവ സമുദായാംഗങ്ങളായ രണ്ടുപേരെ മാത്രമാണ് ഉൾപ്പെടുത്തിയത്. ഇത്തവണ ലോക്കൽ സമ്മേളനങ്ങളിൽ തന്നെ പിന്നാക്കക്കാർ സെക്രട്ടറി സ്ഥാനത്ത് എത്താതിരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരുന്നു. മണ്ഡലം സമ്മേളനം എത്തിയപ്പോൾ സംഘടനാ രംഗത്തെ സീനിയറായ നേതാക്കളെ അവഗണിച്ച് മുന്നാക്കക്കാരെ തിരുകി കയറ്റുകയായിരുന്നു. ശൂരനാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ഇളയകൊച്ച്, പതാരം മുൻ ലോക്കൽ സെക്രട്ടറി സുഗതൻ, നിലവിൽ മൈനാഗപ്പള്ളി ലോക്കൽ സെക്രട്ടറിയായ ശ്രീകുമാർ എന്നിവർ അർഹതയുണ്ടായിട്ടും സവർണലോബിയുടെ കരുനീക്കത്തിൽ മണ്ഡലം കമ്മിറ്റിയിൽ നിന്ന് തഴയപ്പെട്ടു.
കഴിഞ്ഞ കമ്മിറ്റിയിൽ അംഗമായിരുന്ന ശൂരനാട് തെക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും നിരവധി ട്രേഡ് യൂണിയൻ ഭാരവാഹിയുമായ എൻ. ശശിധരനെ ഇത്തവണ ഒഴിവാക്കുകയും ചെയ്തു.
ഈഴവർ അടക്കമുള്ള പിന്നാക്ക സമുദായങ്ങൾ ഏറെയുള്ള പ്രദേശമാണ് ശൂരനാട്. ഇവിടുത്തെ സി.പി.ഐ അണികളിൽ വലിയൊരു വിഭാഗവും പിന്നാക്ക വിഭാഗക്കാരാണ്. ഈ വിഭാഗങ്ങളിൽ നിന്ന് ആരും പാർട്ടി നേതൃത്വത്തിലേക്ക് കടന്നുവരാതിരിക്കാനുള്ള സംഘടിതമായ നീക്കമാണ് ശൂരനാട് നടക്കുന്നത്.
കമ്മിറ്റിയിൽ ഏഴ് സർക്കാർ ഉദ്യോഗസ്ഥർ
മണ്ഡലം കമ്മിറ്റിയിലെ 24 മുന്നാക്കക്കാരിൽ ഏഴ് പേർ സർക്കാർ ജീവനക്കാരാണ്. സർക്കാർ ജീവനക്കാർ രാഷ്ട്രീയ പാർട്ടിയിൽ അംഗങ്ങളാകരുതെന്ന് ചട്ടമുണ്ട്. സി.പി.എം, സി.പി.ഐ അടക്കമുള്ള ഇടത് പാർട്ടികളുടെ രഹസ്യ ഫ്രാക്ഷനുകളിലാണ് സർക്കാർ ജീവനക്കാരായ പാർട്ടി പ്രവർത്തകരുടെ അംഗത്വം. ഇതിന് പുറമേ മണ്ഡലം കമ്മിറ്റി അടക്കമുള്ള ഘടകങ്ങളിൽ ഉൾപ്പെടുന്നവർ മുഴുവൻ സമയ പ്രവർത്തകരായിരിക്കണമെന്നും സി.പി.ഐക്കുള്ളിൽ ധാരണയുണ്ട്. ഇതിനും വിരുദ്ധമായാണ് പിന്നാക്കക്കാരെ വെട്ടിനിരത്താനായി സർക്കാർ ജീവനക്കാരായ മുന്നാക്കക്കാരെ കമ്മിറ്റിയിൽ തിരുകി കയറ്രിയത്.
സി.പി.ഐ ഭരണഘടനയിൽ പറയുന്നത്
സത്രീകൾ, പട്ടികജാതിക്കാർ, പട്ടികവർഗക്കാർ, പിന്നാക്കക്കാർ എന്നിവർക്ക് വ്യത്യസ്ത തലങ്ങളിലുള്ള നേതൃത്വ ഘടങ്ങളിൽ കൂടുതൽ പ്രാതിനിദ്ധ്യം ഉറപ്പാക്കാനുള്ള മൂർത്തമായ നിർദ്ദേശങ്ങൾ സമ്മേളനവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തണം. നേതൃസമിതികളുടെ സാമൂഹ്യഘടന മൗലികമായി മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് നിരന്തര പരിശോധന ഉണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |