കൊല്ലം : ഐത്തോട്ടുവ തോപ്പിൽ കടവിന് സമീപം ഒറ്റത്തയ്യിൽ വീട്ടിൽ ഷൈലജയ്ക്കും വികലാംഗരായ മക്കൾക്കും സഹായവുമായി ശാസ്താംകോട്ട അഗ്നിരക്ഷാസേനയെത്തി.
ശാസ്താംകോട്ട ഫയർ സ്റ്റേഷൻ പരിധിയിൽ എല്ലാ മാസത്തിലും അർഹരായ ഒരു കുടുംബത്തെ കണ്ടെത്തി അവർക്ക് സാമ്പത്തിക സഹായം നൽകുവാനായി ജീവനക്കാർ രൂപീകരിച്ച "ചാരിറ്റി ക്ലബ് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ശാസ്താംകോട്ട " യുടെ വകയായി സ്വരൂപിച്ച തുക കുടുംബത്തിന് കൈമാറി. ശാസ്താം കോട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ജീവനക്കാരായസ്റ്റേഷൻ ഓഫീസർ പി.എസ്.സാബു ലാൽ ,ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.സജീവ്,ഫ യർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. മനോജ്,ഹോം ഗാർഡ് സി.വാമദേവൻ എന്നിവർ ചേർന്നാണ് ധനസഹായവും ക്രിസ്മസ് കേക്കും മലക്കറി കിറ്റും വാഴക്കുലയും നല്കിയത്.
വീടെന്ന സ്വപ്നത്തിന് കടമ്പകളേറെ
ഷൈലജയുടെയും മക്കളുടെയും ദുരിത പൂർണമായ ജീവിതം കഴിഞ്ഞ നവംബർ 4ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.ഇതേ തുടർന്ന് വേറെയും സഹായങ്ങളെത്തി. ചവറയിലെ " കൈത്താങ്ങ് " വാട്സ്ആപ്പ് ഗ്രൂപ്പും ഭരണിക്കാവ് ജെ.എച്ച്.എം.എസ് സ്കൂളിലെ 82- 83 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥികളുടെ ഗ്രൂപ്പും ഏതാനും സുമനസുകൾ ബാങ്ക് അക്കൗണ്ട് വഴിയും ഇവർക്ക് സാമ്പത്തിക സഹായം നൽകി. പ്രാഥമികാവശ്യങ്ങൾക്ക് പോലും പരസഹായം ആവശ്യമായ മുതിർന്ന മക്കളുമായി അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഷെഡിലാണ് ഷൈലജ താമസിക്കുന്നത്. 3 സെന്റ് സ്ഥലത്ത് പുതിയ വീട് പണിയുവാൻ സർക്കാർ 4 ലക്ഷം രൂപ അനുവദിച്ചിരുന്നു. ആദ്യ ഗഡുവായ 40,000 രൂപ പഴയ വീട് പൊളിച്ചു മാറ്റുവാനും പാറയും മണ്ണും ഇറക്കുന്നതിനുമായി ചെലവായി. ആദ്യഘട്ട പണി തീർന്നതുമില്ല. ഇനി ഫൗണ്ടേഷൻ കെട്ടി മണ്ണിട്ട് നിറച്ചു കാണിച്ചാൽ മാത്രമേ അടുത്ത ഗഡു കിട്ടുകയുള്ളൂ. ഇവർക്ക് കിട്ടുന്ന സാമൂഹിക പെൻഷൻ തുകയ്കൊപ്പം കടം വാങ്ങിയുമാണ് മരുന്നിനും മറ്റുമായി ചെലവാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |